Palakkad By-election 2024 : ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; അന്തിമചിത്രം തെളിഞ്ഞു
Palakkad By-election 2024 : ചിഹ്നത്തെക്കുറിച്ചുള്ള ചോദ്യത്തിനു ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പിലൂടെ സാധിക്കും എന്നായിരുന്നു സരിന്റെ പ്രതികരണം.

പി സരിൻ (image credits: facebook-p sarin)
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. ഇതോടെ മുൻപ് ഡോക്ടറായി സേവനം അനുഷ്ടിച്ച സരിനു ജോലിയുടെ ഭാഗമായുള്ള ഉപകരണം തന്നെ ചിഹ്നമായി ലഭിച്ചതു നേട്ടമാകുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 12N സ്ഥാനാർത്ഥികളാണുള്ളത്. ആദ്യം പി സരിന്‍ ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ മറ്റ് രണ്ട് സ്വതന്ത്രര്‍ കൂടി ഓട്ടോ ചിഹ്നമായി ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെല്‍വന് ലഭിച്ചു. സരിന്‍ രണ്ടാമത് സ്റ്റെതസ്‌കോപ്പും മൂന്നാമത് ടോര്‍ച്ച് ചിഹ്നവുമായിരുന്നു ആവശ്യപ്പെട്ടത്. ചിഹ്നത്തെക്കുറിച്ചുള്ള ചോദ്യത്തിനു ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പിലൂടെ സാധിക്കും എന്നായിരുന്നു സരിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സൂക്ഷമ പരിശോധനയിൽ നാല് പേരുടെ പത്രിക തള്ളിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും, ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന ഡോ.പി.സരിനെ സിപിഎം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറക്കിയത്. രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍.വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സിപിഎം- ഡെമ്മി), രാജേഷ്.എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണു സ്ഥാനാർഥികൾ. ഇതോടെ അന്തിമ പട്ടികയായപ്പോൾ പാലക്കാട് 12 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനു രണ്ട് അപരന്മാരുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി. കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.
അതേസമയം വയനാട്ടിൽ 16 സ്ഥാനാർത്ഥികളും ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യൻ മൊകേരിയും ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മുൻ എംഎൽഎ യു.പ്രദീപും യുഡിഎഫിന് വേണ്ടി മുൻ എംപി രമ്യ ഹരിദാസും മത്സരിക്കുന്ന ഇവിടെ ബിജെപിയുടെ ബാലകൃഷ്ണനും മത്സര രംഗത്തുണ്ട്. പിവി അൻവറിൻ്റെ ഡിഎംകെയ്ക്ക് വേണ്ടി എൻകെ സുധീർ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. സുധീറിന് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ചു.