Lishallini Kanaran: ‘ദിവ്യജലം തളിച്ചു, മുറിയിലേക്ക് എത്തിച്ച് വസ്‌ത്രത്തിനുള്ളിലേക്ക് കൈകടത്തി’; ക്ഷേത്ര പൂജാരിക്കെതിരെ നടി
Lishalliny Kanaran Accuses Priest of Assault in Malaysia: അനുഗ്രഹം നൽകാമെന്ന് പറഞ്ഞ് തന്റെ ദേഹത്ത് ഒരു വെള്ളം തളിച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാരനായ പൂജാരി തന്നെ കയറിപ്പിടിച്ചതെന്നാണ് നടിയുടെ ആരോപണം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി താൻ നേരിട്ട ക്രൂരത തുറന്നു പറഞ്ഞത്.

Lishallini Kanaran
ക്വാലാലംപൂർ: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയും ഇന്ത്യൻ വംശജയുമായ ലിഷാല്ലിനി കണാരൻ. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. അനുഗ്രഹം നൽകാമെന്ന് പറഞ്ഞ് തന്റെ ദേഹത്ത് ഒരു വെള്ളം തളിച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാരനായ പൂജാരി തന്നെ കയറിപ്പിടിച്ചതെന്നാണ് നടിയുടെ ആരോപണം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി താൻ നേരിട്ട ക്രൂരത തുറന്നു പറഞ്ഞത്.
കഴിഞ്ഞ മാസം 21-ാം തീയതിയാണ് സെപാംഗിലെ മാരിയമ്മൻ ക്ഷേത്രത്തിൽ വച്ച് യുവതിക്ക് ദുരനുഭവം ഉണ്ടായത്. സാധാരണ താൻ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളതെന്നും എന്നാൽ അന്ന് താൻ തനിച്ചാണ് ക്ഷേത്രത്തിലേക്ക് പോയത് എന്നാണ് നടി പറയുന്നത്. ക്ഷേത്രങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പൂജാരി നിർദേശങ്ങൾ നൽകി. ഇതിനു പിന്നാലെ ഇന്ത്യയിൽ നിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്ന് പറഞ്ഞ് തന്നെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ഇവിടെ വച്ച് ദിവ്യജലം എന്ന വ്യാജേന രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം തളിച്ചുവെന്നാണ് നടി പറയുന്നത്.
പിന്നാലെ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ താൻ അത് നിഷേധിച്ചുവെന്നും നടി പറഞ്ഞു. ഇതൊക്കെ തനിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് തന്റെ വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. വഴങ്ങിക്കൊടുത്താൽ അനുഗ്രഹം ലഭിക്കുമെന്ന് അയാൾ പറഞ്ഞതായും നടി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നു. സ്വബേധം വീണ്ടെടുത്തപ്പോൾ താൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
സംഭവത്തിനു ശേഷം പല രാത്രികളും ഭയം കാരണം ഉറങ്ങാൻ സാധിച്ചില്ല. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. തിരികെ എത്തിയപ്പോൾ താൻ ഇക്കാര്യം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകിയെന്നും കുറിപ്പിൽ നടി പറയുന്നു. എന്നാൽ ഇത് പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്നമെന്നാണ് പറഞ്ഞ് പോലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി ആരോപിക്കുന്നു. പോലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു.