“രഘുവരൻ്റെ മുൻ ഭാര്യ എന്ന ലേബൽ വേണ്ട. ഞാൻ ഒരു വീട്ടമ്മ മാത്രമായി ജീവിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്”; മനസ്സ് തുറന്ന് നടി രോഹിണി
"Ask about my movies, not Raghuvaran": Actress Rohini breaks silence on her marriage and career: വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ ശക്തമായ സാന്നിധ്യമായിരുന്ന രഘുവരൻ്റെ ഓൺ-സ്ക്രീൻ ജീവിതം ഇന്നും പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തോടൊപ്പമുള്ള വ്യക്തിജീവിതം തൻ്റെ ജീവിതത്തെയും കരിയറിനെയും എങ്ങനെ ബാധിച്ചുവെന്നാണ് രോഹിണി ഇപ്പോൾ വ്യക്തമാക്കുന്നത്.

രോഹിണി/ രഘുവരൻ
തെന്നിന്ത്യൻ സിനിമാ താരം രോഹിണി തൻ്റെ മുൻ ഭർത്താവും അന്തരിച്ച പ്രശസ്ത നടനുമായ രഘുവരനെക്കുറിച്ചും, വിവാഹ ജീവിതത്തിനിടയിൽ താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. വിവാഹത്തിന് ശേഷം കരിയറിൽ ഉണ്ടായ നീണ്ട ഇടവേളക്ക് പിന്നിലെ കാരണം വിവരിക്കുന്നതിനിടെയാണ് രഘുവരനുമായുള്ള വിവാഹത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ താരം തുറന്നു പറഞ്ഞത്.
വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ ശക്തമായ സാന്നിധ്യമായിരുന്ന രഘുവരൻ്റെ ഓൺ-സ്ക്രീൻ ജീവിതം ഇന്നും പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തോടൊപ്പമുള്ള വ്യക്തിജീവിതം തൻ്റെ ജീവിതത്തെയും കരിയറിനെയും എങ്ങനെ ബാധിച്ചുവെന്നാണ് രോഹിണി ഇപ്പോൾ വ്യക്തമാക്കുന്നത്.
വിവാഹ ശേഷം താൻ അഭിനയരംഗത്ത് തുടരുന്നതിനെ രഘുവരൻ ഒട്ടും പിന്തുണച്ചിരുന്നില്ലെന്ന് രോഹിണി വെളിപ്പെടുത്തി. താൻ സിനിമകൾ ഉപേക്ഷിച്ച് കുടുംബകാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്ന് നടി പറയുന്നു. “രഘുവരൻ ഒരിക്കലും എൻ്റെ കരിയറിനെ പിന്തുണച്ചിരുന്നില്ല. ഞാൻ ഒരു പൂർണ്ണസമയ വീട്ടമ്മയായി ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്,” രോഹിണി പറഞ്ഞു.
വിവാഹ ശേഷം ഏഴ് വർഷത്തോളം താൻ സിനിമാ ലോകത്ത് നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ ഇടയായതിൻ്റെ പ്രധാന കാരണം ഇതായിരുന്നു. സ്ത്രീകൾ പൊതുവെ ജോലിക്ക് പോകാത്ത ഒരു സാഹചര്യത്തിലാണ് രഘുവരൻ വളർന്നത്. അതിനാലാകാം താൻ ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങിക്കൂടണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. ആ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടന്ന് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് രോഹിണി ഓർത്തെടുക്കുന്നു.
Also Read: AMMA Controversy: ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു, പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു; അൻസിബക്ക് നോട്ടീസ്
“ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു,” താരം പറഞ്ഞു. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ രോഹിണി, അഭിനയത്തിന് പുറമെ സംവിധായിക എന്ന നിലയിലും തൻ്റെ കഴിവ് തെളിയിച്ചു. കഴിഞ്ഞ കാലത്തെ ആ അനുഭവങ്ങളാണ് തന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
‘രഘുവരൻ്റെ മുൻഭാര്യ’ എന്ന ലേബലിൽ മാത്രം മാധ്യമങ്ങളും സമൂഹവും തന്നെ അടയാളപ്പെടുത്തുന്നതിലുള്ള നീരസവും രോഹിണി മറച്ചുവെച്ചില്ല. “ഞാൻ ഇൻഡസ്ട്രിയിൽ എത്തിയിട്ട് 52 വർഷങ്ങളായി. എന്നാൽ ഞാൻ രഘുവരനൊപ്പം ജീവിച്ചത് വെറും 7 വർഷം മാത്രമാണ്” എന്ന് നടി ഓർമ്മിപ്പിച്ചു
രഘുവരൻ തൻ്റെ ജീവിതത്തിൻ്റെ പ്രധാന ഭാഗമായിരുന്നുവെന്നും തൻ്റെ മകൻ്റെ പിതാവാണെന്നുമുള്ള യാഥാർത്ഥ്യം അംഗീകരിക്കുന്നു, എന്നാൽ സ്വന്തം അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കരിയറിനെ മാനിക്കാൻ സമൂഹം തയ്യാറാകണമെന്ന് അവർ ആവശ്യപ്പെടുന്നു. “നിങ്ങൾ എന്നോട് ചോദിക്കേണ്ടത് എൻ്റെ സിനിമകളെക്കുറിച്ചാണ്, എന്നെക്കുറിച്ചാണ്. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും ആ ബഹുമാനം ഞാൻ അർഹിക്കുന്നുണ്ട്,” രോഹിണി വ്യക്തമാക്കി. താരത്തിൻ്റെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
English Summary
Veteran actress Rohini revealed that her late ex-husband, actor Raghuvaran, never supported her film career and expected her to be a housewife, causing her seven-year career break. Rejecting the constant “Raghuvaran’s ex-wife” label, Rohini emphasized her 52-year individual journey and urged the media to focus on her work.