Complaint Against Vinayakan: അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: നടൻ വിനായകനെതിരെ പരാതി
Complaint Against Actor Vinayakan: അന്തരിച്ച പ്രമുഖ നേതാക്കളെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദ്ദേശം നൽകി.

വിനായകൻ
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അടക്കമുള്ള നേതാക്കളെ അധിക്ഷേപിച്ചതിൽ നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എന്നിവരാണ് നടനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. അന്തരിച്ച പ്രമുഖ നേതാക്കളെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദ്ദേശം നൽകി.
നടന്റെ ഫേസ്ബുക്ക് പോസ്റ്റ് മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും അണികളെ പ്രകോപിപ്പിക്കുന്ന കുറിപ്പ് ക്രമസമാധാനം തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിൽ നിന്നു വിനായകനെ വിലക്കണമെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ ദിവസമാണ് വിനായകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ജോർജ് ഈഡൻ, വി.എസ്.അച്യുതാനന്ദൻ എന്നിവരെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടത്. എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തുവെന്നാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയത്.