Fahadh Faasil: ഓസ്കർ ജേതാവിൻ്റെ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം പറഞ്ഞ് ഫഹദ്; വിമർശനവുമായി സോഷ്യൽ മീഡിയ
Fahadh Faasil About Alejandro Gonzalez Inarritu: അലഹാൻഡ്രോ ഗോൺസാലസ് ഇനാരിറ്റുവിൻ്റെ സിനിമ വേണ്ടെന്ന് വെച്ചതിനുള്ള കാരണം പറഞ്ഞ് ഫഹദ് ഫാസിൽ. ഇത് വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.

ഫഹദ് ഫാസിൽ, അലഹാൻഡ്രോ ഗോൺസാലസ് ഇനാരിറ്റു
ഓസ്കർ ജേതാവായ മെക്സിക്കൻ സംവിധായകൻ അലഹാൻഡ്രോ ഗോൺസാലസ് ഇനാരിറ്റുവിൻ്റെ സിനിമയോട് താൻ നോ പറഞ്ഞു എന്ന ഫഹദ് ഫാസിലിൻ്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ബേർഡ്മാൻ, ദി റെവനെൻ്റ് തുടങ്ങി സിനിമാ ചരിത്രത്തിലെ തന്നെ മികച്ച സിനിമകളുടെ സ്രഷ്ടാവായ ഇനാരിറ്റുവിൻ്റെ സിനിമ വേണ്ടെന്ന് വെയ്ക്കാനുള്ള കാരണമാണ് സിനിമാപ്രേമികൾക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ, കാരണവും ഫഹദ് തന്നെ വെളിപ്പെടുത്തി.
ഇനാരിറ്റുവിൻ്റെ ഓഫർ താൻ വേണ്ടെന്ന് വച്ചത് അദ്ദേഹത്തിൻ്റെ ചില നിബന്ധനകൾ കാരണമായിരുന്നു എന്ന് ഫഹദ് വെളിപ്പെടുത്തി. തൻ്റെ ഇംഗ്ലീഷ് സ്ലാങ് സംവിധായകന് പ്രശ്നമായിരുന്നു എന്ന് ഫഹദ് പറഞ്ഞു. “ആക്സൻ്റിന് വേണ്ടി ഞാൻ അമേരിക്കയിൽ പോയി മൂന്നര മാസം, നാല് മാസം നിൽക്കണം എന്ന് പറഞ്ഞു. അതിന് പേയ്മെൻ്റ് ഇല്ല. അപ്പോ ആ കാരണങ്ങളൊക്കെ കൊണ്ടാണ് ഞാൻ വിട്ടത്. അല്ലെങ്കിൽ ഞാൻ ഓടിയേനെ. ആക്സൻ്റിന് വേണ്ടി ഞാൻ ഇത്രയും മെനക്കെടുക. എനിക്ക് അങ്ങനെ ഒരു ഫയർ തോന്നിയില്ല.”- ഫഹദ് വിശദീകരിച്ചു.
എന്നാൽ, ഫഹദിൻ്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയ്ക്ക് സ്വീകാര്യമായിട്ടില്ല. പ്രിയങ്ക ചോപ്ര ചെയ്തതുപോലെ ഫഹദിന് ഹോളിവുഡിൽ സ്വന്തമായ ഒരു ഇടം ഉണ്ടാക്കിയെടുക്കാൻ ഈ സിനിമ സഹായിച്ചേനെ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മൂന്ന് മാസം ചിലവഴിച്ചിരുന്നെങ്കിൽ വലിയ ഒരു അവസരമായേനെ എന്നും സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു.
അഞ്ച് തവണ ഓസ്കർ നേടിയ സംവിധായകനാണ് അലഹാൻഡ്രോ ഗോൺസാലസ് ഇനാരിറ്റു. 2015ൽ ഇറങ്ങിയ ബേർഡ്മാന് മൂന്ന് അക്കാദമി അവാർഡും തൊട്ടടുത്ത വർഷം ഇറങ്ങിയ ദി റെവനൻ്റിന് ഒരു അവാർഡും ലഭിച്ചു. 2018ൽ പ്രത്യേക പുരസ്കാരമായാണ് മൂന്നാമത്തെ ഓസ്കർ. 2026ലാണ് അദ്ദേഹത്തിൻ്റെ അടുത്ത സിനിമ പുറത്തിറങ്ങുക. ടോം ക്രൂസ് നായകനാവുന്ന ഈ സിനിമയിലേക്കാവാം ഫഹദിനെ അദ്ദേഹം പരിഗണിച്ചത്.