Gowri Krishnan: ‘എന്റെ കഷ്ടകാലത്തിന് മണ്ഡപത്തിൽ ഇരുന്ന് ഒന്ന് വാ തുറന്നു, അത് വലിയ വിവാദമായി’: ഗൗരി കൃഷ്ണൻ
Gowri Krishnan About Wedding Day Controversy: കല്യാണ സമയത്ത് ഒരുപാടു വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും, തന്നെയും കുടുംബത്തെയും കുറ്റപ്പെടുത്തിയവരോടൊക്കെ സഹതാപം മാത്രമാണ് തോന്നിയതെന്നും ഗൗരി പറയുന്നു.

മിനി സ്ക്രീൻ പേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ഗൗരി കൃഷ്ണൻ. ‘പൗര്‍ണമി തിങ്കള്‍’ എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആ സീരിയലിന്‍റെ സംവിധായകന്‍ മനോജിനെ തന്നെയാണ് പിന്നീട് ഗൗരി വിവാഹം ചെയ്തതും. സെറ്റില്‍ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. നിലവിൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം പഠനത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിവാഹ സമയത്ത് ഗൗരിക്കെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. മണ്ഡപത്തിൽ ഇരുന്ന് കൊണ്ട് മറ്റ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചുവെന്നും ഒരു കല്യാണപ്പെണ്ണിനെപ്പോലെയല്ല പെരുമാറിയത് എന്നൊക്കെയായിരുന്നു ഗൗരിക്കെതിരെ ഉയർന്ന വിമർശനങ്ങൾ. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് താരം. കല്യാണ സമയത്ത് ഒരുപാടു വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും, തന്നെയും കുടുംബത്തെയും കുറ്റപ്പെടുത്തിയവരോടൊക്കെ സഹതാപം മാത്രമാണ് തോന്നുന്നതെന്നും ഗൗരി പറഞ്ഞു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“കല്യാണ സമയത്ത് ഒരുപാട് വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വിവാഹത്തിന് മീഡിയാസ് വരുമെന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവർ ഓഡിറ്റോറിയത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ആർക്കും ഞങ്ങളെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. നമ്മളെ പോലെയുള്ള ന്യൂജനറേഷൻ ആളുകൾക്ക് കല്യാണം കണ്ടില്ലെങ്കിൽ അതൊരു വിഷയമല്ല. പക്ഷേ പണ്ടുള്ളവർക്ക് കല്യാണവും താലികെട്ടുമൊക്കെ കാണണം. കല്യാണ സമയത്തും ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. അതിനാൽ ചുറ്റുമുള്ളവരൊക്കെ ഇതിനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ എന്റെ കഷ്ടകാലത്തിന് ആ മണ്ഡപത്തിൽ ഇരുന്ന് ഒന്ന് വാ തുറന്നു സംസാരിച്ചുപോയി. നിങ്ങൾ ഒന്ന് സൈഡിലേക്ക് നിൽക്കുമോ അപ്പോൾ വന്നവർക്ക് കാണാമല്ലോ എന്ന് സാധാരണ പറയുന്നത് പോലെ പറഞ്ഞതാണ്, പക്ഷേ അത് വലിയ വിവാദമായി.
കല്യാണത്തിന്റെ അന്ന് ആ പെൺകുട്ടി സംസാരിച്ചു, അവളുടെ ശബ്ദം പുറത്ത് വന്നു, കുട്ടിക്ക് കാരണവർമാർ ഒന്നുമില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. അവർക്കൊക്കെ എന്താണ് പ്രശ്നം എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. സ്ത്രീകളാണ് കൂടുതൽ എനിക്കെതിരെ സംസാരിച്ചതെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. കല്യാണത്തിന്റെ സമയത്ത് ഈ കുട്ടി ഇതൊക്കെയാണ് ശ്രദ്ധിക്കുന്നത് എന്നൊക്കെ ചോദിച്ചവരുണ്ട്. കല്യാണം ആണെന്ന് കരുതി ഫാന്റസി ലോകത്ത് ഇരിക്കാൻ കഴിയില്ലലോ. പിന്നെ ഞാനും ചേച്ചിയും ടീനേജ് കുട്ടികൾ ഒന്നുമല്ലായിരുന്നു. അന്ന് എനിക്ക് 29 വയസുണ്ട്.
ഒരു സാധാരണ കുടുംബമാണ് എന്റേത്. എന്റെ കുടുംബത്തിൽ എനിക്കു മാത്രമാണ് മീഡിയയുമായി ബന്ധമുള്ളത്. അങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും എന്താണ് ചെയേണ്ടതെന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല. കാരണം ഇതിന് മുൻപ് അവർക്കിങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. അവരെ കുറ്റപ്പെടുത്തിയവരോട് എനിക്ക് ഒരു പരിധിവരെ സഹതാപമാണ് തോന്നുന്നതെന്നും”, ഗൗരി കൂട്ടിച്ചേർത്തു.