Mammootty Birthday: 74- ൻ്റെ അഴകിൽ മെഗാസ്റ്റാർ: മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാൻ സിനിമ ലോകം
Happy Birthday Mammootty: സഹപ്രവർത്തകരും ആരാധകരും പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. കുറച്ച് നാളായി പൊതു ജീവിതത്തിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്ന് മാറിനിൽക്കുന്ന പ്രിയനടൻ തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇവരുടെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കും. കഴിഞ്ഞ ഏഴ് മാസത്തോളം വിശ്രമജീവിതം നയിച്ച മമ്മൂക്ക ഇന്ന് പൊതുവേദിയയിൽ പ്രത്യക്ഷപ്പെടുമെന്നാണ് ആരാധകർ പറയുന്നത്. ചെന്നൈയിലെ വസതിയിലുള്ള അദ്ദേഹം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
1951ന് സെപ്റ്റംബർ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തിൽ ഇസ്മയിലിൻറെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനിച്ചത്. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെൻറ് ആൽബർട്ട് സ്കൂൾ, ഗവൺമെൻറ് ഹൈസ്കൂൾ, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളിൽ നിന്നായി പഠനം പൂർത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുൽഫത്തുമായുളള വിവാഹം.
Also Read:‘വിശ്വസിക്കാനാകുന്നില്ല’; ഏഷ്യയിലെ മികച്ച നടനുള്ള പുരസ്‌കാരം നേടി ടൊവിനോ; ഇത് രണ്ടാം തവണ
1971 ആഗസ്റ്റ് ആറിന് ‘അനുഭവങ്ങൾ പാളിച്ചകളെന്ന’ സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരം പിന്നീട് മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ്. 1980ൽ എം.ടി.വാസുദേവൻ നായർ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് തിക്കുറിശ്ശി സുകുമാരൻ നായർ, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിർദ്ദേശിച്ചത്.
ഇതിനു പിന്നാലെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചും. മിക്കതും സൂപ്പർഹിറ്റ്. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.