Actors on Stray Dog Order: ‘ഇന്ന് നായ്ക്കൾക്കാണ് ഈ അവസ്‌ഥ, നാളെ ആർക്കാണെന്ന് അറിയില്ല; സുപ്രീംകോടതി വിധിക്കെതിരെ ബോളിവുഡ് താരങ്ങൾ
Bollywood Celebrities on Stray Dogs Order: ഡൽഹിയിലെ മുഴുവൻ തെരുവുനായ്ക്കളെയും പൊതു ഇടങ്ങളിൽ നിന്ന് ഷെൽട്ടറുകളിലേക്കോ വിദൂര പ്രദേശങ്ങളിലേക്കോ മാറ്റണമെന്നാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.
ന്യൂഡൽഹി: ഡൽഹിയിലെ മുഴുവൻ തെരുവുനായ്ക്കളെയും എട്ട് ആഴ്ചയ്ക്കുള്ളിൽ ഷെൽറ്ററുകൾ പണിത് അവയിലേക്ക് മാറ്റാണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ബോളിവുഡ് താരങ്ങൾ. ജോൺ ഏബ്രഹാം, വരുൺ ധവാൻ, ജാൻവി കപൂർ, സാനിയ മൽഹോത്ര തുടങ്ങിയ താരങ്ങളാണ് വിധിയിൽ അതൃപ്തി രേഖപ്പെടുത്തിയത്. സുപ്രീം കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ജോൺ ഏബ്രഹാം ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് കത്തെഴുതി.
ഡൽഹിയിലെ മുഴുവൻ തെരുവുനായ്ക്കളെയും പൊതു ഇടങ്ങളിൽ നിന്ന് ഷെൽട്ടറുകളിലേക്കോ വിദൂര പ്രദേശങ്ങളിലേക്കോ മാറ്റണമെന്നാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ, ഇവ തെരുവുനായ്ക്കളല്ലെന്നും ഡൽഹിയിലെ ജനങ്ങൾ വർഷങ്ങളായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹനായ്ക്കളാണെന്നും, സുപ്രീം കോടതിയുടെ ഉത്തരവ് എബിസി നിയമങ്ങൾക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ജോൺ ഏബ്രഹാം ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.
ഏകദേശം പത്ത് ലക്ഷത്തോളം നായ്ക്കൾ ഡൽഹിയിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. അവയെയെല്ലാം പാർപ്പിക്കുന്നത് പ്രായോഗികമോ മാനുഷികമോ അല്ല. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങളായ കാരുണ്യത്തെയും സഹവർത്തിത്വത്തെയും കൂടി പരിഗണിച്ചുകൊണ്ട് നിയമമനുസരിച്ച് ഈ വിധി പുനഃപരിശോധിക്കാനും പരിഷ്കരിക്കാനും ജോൺ എബ്രഹാം കത്തിൽ ആവശ്യപ്പെട്ടു.
വരുൺ ധവാൻ, ജാൻവി കപൂർ, സാനിയ മൽഹോത്ര തുടങ്ങിയ താരങ്ങളും സുപ്രീം കോടതി ഉത്തരവിനെതിരെ രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. ഒരേ കുറിപ്പാണ് ഇവരെല്ലാം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ‘നായ്ക്കളെ അവർ ഭീഷണി എന്ന് വിളിക്കുന്നു. നമ്മൾ അതിനെ ഹൃദയമിടിപ്പ് എന്ന് വിളിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് താരങ്ങൾ കുറിപ്പ് പങ്കുവെച്ചത്. ഇന്നു നായ്ക്കൾക്കാണ് ഈ അവസ്‌ഥയെങ്കിൽ നാളെ ആർക്കാണെന്ന് അറിയില്ല. അതിനാൽ, ആ മിണ്ടാപ്രാണികൾക്കു വേണ്ടി ശബ്ദമുയർത്തണമെന്നും കുറിപ്പിൽ പറയുന്നു.
ഡൽഹിയിൽ ആറുവയസ്സുകാരി പേവിഷയബാധയേറ്റു മരിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ഡൽഹിയിലെ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി ഷെൽട്ടറുകളിലേക്കോ വിദൂര പ്രദേശങ്ങളിലേക്കോ മാറ്റാനാണ് കോടതി നിർദേശം. ഇതിനായി എട്ട് ആഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്.
മൃഗസ്നേഹികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിൽ ആരെങ്കിലും തടസ്സം നിന്നാൽ കർശനനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പേ വിഷബാധയേറ്റ കുട്ടികൾക്ക് ജീവൻ തിരിച്ചുനൽകാൻ മൃഗസ്നേഹികൾക്കും സന്നദ്ധപ്രവർത്തകർക്കും സാധിക്കുമോ എന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.