Saji Nanthiyattu: ‘എന്റെ കയ്യിൽ പല ബോംബുകളുമുണ്ട്, പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാൻ’; ഗുരുതര ആരോപണങ്ങളുമായി സജി നന്ത്യാട്ട്
Saji Nanthiyattu Allegations: തന്റെ കയ്യിൽ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും അദ്ദേഹം പറയുന്നു. ഇവിടെ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് ആരോപിച്ചു.
കോട്ടയം: ഫിലിം ചേമ്പർ പ്രസിഡന്റാകാതിരിക്കാൻ തനിയ്ക്കെതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് രാജിവെച്ച ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. നിസാര കാര്യങ്ങൾ പറഞ്ഞാണ് എല്ലാം ചെയ്യുന്നതെന്നാണ് സജി പറയുന്നത്. ഫിലിം ചേമ്പറിന്റെ കെട്ടിട നിർമാണത്തിലടക്കം ഉണ്ടായ അഴമതികൾ തുറന്നുകാട്ടിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പറയുന്നത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ യോഗങ്ങൾ പാടില്ലെന്ന ഉത്തരവുണ്ടെന്നും എന്നാൽ ഇത് എല്ലാം മറികടന്നാണ് യോഗം ചേർന്നത് എന്നുമാണ് സജി നന്ത്യാട്ട് പറയുന്നത്. ഭൂരിപക്ഷം നിർമ്മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. താൻ സാന്ദ്ര തോമസ് എന്ന വ്യക്തിയെ പിന്തുണയ്ക്കുന്നില്ല. അവർ ഉയർത്തിയ ചില കാര്യങ്ങളെയാണ് താൻ പിന്തുണയ്ക്കുന്നത്. സാന്ദ്രയുടെ കാര്യത്തിൽ കോടതി ഇന്ന് തീരുമാനം എടുക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാമെന്നും സജി നന്ത്യാട്ട് പറയുന്നു.
കോടതി വിധി സാന്ദ്രയ്ക്ക് എതിരാണെങ്കിൽ പ്രസിഡന്റായി തന്നെ താൻ മത്സരിക്കുമെന്നും അല്ലെങ്കിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. ഫിലിം ചേമ്പർ ഒരു കുടുംബമാണെന്നും അവിടെ സിനിമ നിർമ്മാതാക്കൾക്കും എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാൻ കഴിയണമെന്നുമാണ് സജി പറയുന്നത്. തന്റെ കയ്യിൽ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും അദ്ദേഹം പറയുന്നു. ഇവിടെ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്നാണ് സജി നന്ത്യാട്ട് പറയുന്നത്. അനിൽ തോമസിന്റെ സിനിമയ്ക്ക് സാന്ദ്ര പണം മുടക്കാൻ തയ്യാറാകാത്തതാണ് വൈരാഗ്യത്തിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു.