Kochi Hybrid Ganja Case: ലഹരി ഉപയോഗം സമീർ താഹിറിൻ്റെ അറിവോടെ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ യുവ സംവിധായകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Khalid Rahman and Sameer Thahir Named Accused: കഴിഞ്ഞ ഏപ്രിൽ 27-ന് പുലർച്ചെ സമീർ താഹിർ വാടകയ്ക്ക് എടുത്ത കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. റെയ്ഡ് നടക്കുമ്പോൾ ഫ്ലാറ്റിലുണ്ടായിരുന്ന ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയും ചെറിയ അളവായതിനാൽ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
കൊച്ചി: യുവ സംവിധായകരും സിനിമാ പ്രവർത്തകരും ഉൾപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഛായാഗ്രാഹകൻ സമീർ താഹിർ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം എക്സൈസ് ഡിവിഷൻ കുറ്റപത്രം സമർപ്പിച്ചത്.
എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ മുഹമ്മദ് ഹാരിസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമത്തിലെ 20(b)(ii)(A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെറിയ അളവിലുള്ള കഞ്ചാവ് കൈവശം വെച്ചതിനാണ് ഈ വകുപ്പ്. ഈ കേസിൽ പരമാവധി ഒരു വർഷം കഠിന തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
കേസും അറസ്റ്റും
കഴിഞ്ഞ ഏപ്രിൽ 27-ന് പുലർച്ചെ സമീർ താഹിർ വാടകയ്ക്ക് എടുത്ത കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. റെയ്ഡ് നടക്കുമ്പോൾ ഫ്ലാറ്റിലുണ്ടായിരുന്ന ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയും ചെറിയ അളവായതിനാൽ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
ALSO READ:50 ലക്ഷവും കാറും അനുമോൾ കൊണ്ടു പോകും! ഉറപ്പിച്ച് അഖിൽ മാരാർ
സംഭവം നടക്കുമ്പോൾ ഫ്ലാറ്റിൽ ഇല്ലാതിരുന്നിട്ടും, ഫ്ലാറ്റ് സമീർ താഹിറിൻ്റെ പേരിലാണെന്നതും ലഹരി ഉപയോഗം അദ്ദേഹത്തിൻ്റെ അറിവോടെയായിരുന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലും പിന്നീട് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഏഴു വർഷം മുമ്പ് വാടകയ്ക്കെടുത്ത ഫ്ലാറ്റാണിതെന്നും ലഹരി ഉപയോഗിച്ചതോ എത്തിച്ചതോ താൻ അറിഞ്ഞില്ലെന്നുമായിരുന്നു സമീർ താഹിറിൻ്റെ മൊഴി.
ഇടനിലക്കാരനെ കണ്ടെത്താനായില്ല
പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയെന്ന് കരുതുന്ന കോഴിക്കോട് സ്വദേശിയായ ഇടനിലക്കാരനെ കേസിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രം പറയുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
മലയാള സിനിമയിലെ പ്രമുഖരായ ഖാലിദ് റഹ്മാൻ (ഉണ്ട, തല്ലുമാല), അഷ്‌റഫ് ഹംസ (തമാശ, ഭീമൻ്റെ വഴി), സമീർ താഹിർ (ആവേശം, ബാംഗ്ലൂർ ഡേയ്‌സ് ഛായാഗ്രാഹകൻ) എന്നിവർ പ്രതിപ്പട്ടികയിലുണ്ട്.