Shweta Menon: ‘എനിക്ക് 13 വയസുള്ള മകളുണ്ട്, അവളുടെ കാര്യം ഓർക്കുന്നുണ്ടോ’? ഫോണിലൂടെ ശ്വേത പൊട്ടിക്കരഞ്ഞുവെന്ന് മേജർ രവി
Actress Shweta Menon Case: തനിക്ക് 13 വയസുള്ള മകളുണ്ടെന്ന കാര്യം ഈ ചെയ്യുന്നവർ ഓർക്കുന്നുണ്ടോ എന്നാണ് ശ്വേത തന്നോട് ചോദിച്ചതെന്നും മേജർ രവി പറയുന്നു. ഇത് കേട്ടപ്പോഴാണ് തനിക്ക് ഈ വിഷയത്തിന്റെ ഗൗരവം മനസിലായതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസിൽ നടി ശ്വേത മേനോന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ മേജര്‍ രവി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിക്കുന്നതുകൊണ്ടാണ് നടിക്കെതിരെ ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നാണ് മേജർ രവി പറയുന്നത്. ഫേയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
താൻ ശ്വേതയുമായി ഫോണിലൂടെ സംസാരിച്ചിരുന്നുവെന്നും അവർ പൊട്ടിക്കരയുകയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. താൻ തമാശയായി കേസിനെ കുറിച്ച് ചോദിച്ചെങ്കിലും ശ്വേത കരയുകയായിരുന്നു. തനിക്ക് 13 വയസുള്ള മകളുണ്ടെന്ന കാര്യം ഈ ചെയ്യുന്നവർ ഓർക്കുന്നുണ്ടോ എന്നാണ് ശ്വേത തന്നോട് ചോദിച്ചതെന്നും മേജർ രവി പറയുന്നു. ഇത് കേട്ടപ്പോഴാണ് തനിക്ക് ഈ വിഷയത്തിന്റെ ഗൗരവം മനസിലായതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
അമ്മ തിരഞ്ഞെടുപ്പിൽ ശ്വേത പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് കേസ് വന്നത്. ആർക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത് എന്നാണ് മേജർ രവി പറയുന്നത്. സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. പത്ത് വർഷം മുൻപ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നതെന്നും മേജർ രവി കുറ്റപ്പെടുത്തി. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണെന്നും മേജർ രവി പറഞ്ഞു.




എന്നാൽ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ ശ്രമിച്ച ആളുകൾക്ക് ശക്തമായ ശിക്ഷ നൽകണമെന്നും മേജർ രവി പറഞ്ഞു. പോണോഗ്രാഫി തെരയാൻ പോയത് കൊണ്ടാണ് അയാൾ ഇത് കണ്ടതെന്നും അയാളാണ് യഥാർഥത്തിൽ ശിക്ഷിക്കപ്പെടേണ്ടതെന്നും താരം പറഞ്ഞു. ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്തിനാണ് ഇത്ര അസ്വസ്ഥത എന്നാണ് മേജർ രവി ചോദിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ കേസെടുത്തത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. നടി അഭിനയിച്ച ചിത്രങ്ങളായ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നീ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.
ഇതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോന്‍ ഹൈക്കാേടതിയില്‍ ഹർജി നൽകിയിരുന്നു. സംഭവത്തിൽ എറണാകുളം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി കേസിലെ തുടര്‍നടപടികള്‍ പൂര്‍ണമായും തടഞ്ഞു.