Manjummal boys : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, സൗബിനടക്കം ഉള്ളവർക്ക് ജാമ്യം നൽകരുതെന്നു പോലീസ്
Manjummel Boys Financial Fraud: പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസ് രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും ചിത്രത്തിൻ്റെ നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സൗബിൻ ഷാഹിർ, അദ്ദേഹത്തിൻ്റെ പിതാവ് ബാബു ഷാഹിർ, ഇവരുടെ ബിസിനസ് പങ്കാളി എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് മരട് പോലീസ് കോടതിയെ അറിയിച്ചു.
പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസ് രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യഹർജി ഈ മാസം 26-ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ, ജൂൺ 27-ന് ചോദ്യം ചെയ്യലിനായി സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരോട് മരട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു.
കേസിന്റെ വിശദാംശങ്ങൾ
‘മഞ്ഞുമ്മൽ ബോയ്സ്’ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏകദേശം 250 കോടി രൂപയോളം വരുമാനം നേടിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. സിനിമയുടെ നിർമ്മാണച്ചെലവ് 20 കോടി രൂപയാണ്. ഈ നിർമ്മാണച്ചെലവിലേക്ക് സിറാജ് ഹമീദ് എന്ന വ്യവസായി എട്ട് കോടി രൂപ നൽകിയിരുന്നു. സിനിമ ലാഭമുണ്ടാക്കിയാൽ ലാഭവിഹിതത്തിൻ്റെ 40% സിറാജിന് നൽകണമെന്നായിരുന്നു കരാർ.
നിലവിലെ വരുമാനം അനുസരിച്ച്, സിറാജിന് 40 കോടി രൂപയോളം നൽകേണ്ടതുണ്ട്. എന്നാൽ, ഈ തുക നൽകാത്തതിനെ തുടർന്നാണ് സിറാജ് ഹമീദ് പരാതി നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൗബിൻ ഷാഹിർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, ആ ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്നാണ് പോലീസ് ഇപ്പോൾ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.