Manoj K Jayan: ‘ഞങ്ങൾക്കെല്ലാം പേടി ഉണ്ടായിരുന്നു, പക്ഷേ മമ്മൂക്ക സ്ട്രോങ്ങായി നിന്നു, ആ സിനിമയുടെ ഹൈലൈറ്റാണ് അത്’; മനോജ് കെ ജയൻ
Manoj K Jayan: കരിയറിൽ ഏറെ ആരാധകരുള്ള കഥാപാത്രമായിരുന്നു രാജമാണിക്യത്തിലെ രാജസെൽവം. ഇപ്പോഴിതാ രാജമാണിക്യം എന്ന ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സിനിമയിലെ തിരുവനന്തപുരം സ്ലാങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് താരം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ സിനിമാ കരിയറിൽ ഏറെ ആരാധകരുള്ള കഥാപാത്രമായിരുന്നു രാജമാണിക്യത്തിലെ രാജസെൽവം. ഇപ്പോഴിതാ രാജമാണിക്യം എന്ന ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സിനിമയിലെ തിരുവനന്തപുരം സ്ലാങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് താരം. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.
‘എന്റെ വളരെ ഹിറ്റായിട്ടുള്ള ഒരു ഡയലോഗ് ആയിരുന്നു രാജമാണിക്യത്തിലെ അവന്റെ ഒരു പീറ കൂളിങ് ഗ്ലാസും തള്ളേ, പിള്ളേ, എന്തെര് എന്നൊക്കെ പറഞ്ഞുള്ള ഒരു ഓഞ്ഞ ലാഗ്വേജും, ഇതൊന്നും അവന്റേത് അല്ലെന്ന് എനിക്ക് മനസിലായി. ഈ കാണുന്നത് അല്ലവൻ, ഈ കാണിക്കുന്നതും അല്ലവൻ, എന്നത്.
ആ ഡയലോഗ് അങ്ങനെ തന്നെയായിരുന്നു. ആദ്യമേ എഴുതി വെച്ച ഡയലോഗാണത്. അല്ലാതെ നമ്മൾ കൈയിൽ നിന്ന് ഇട്ടതൊന്നുമല്ല. കോട്ടയം കുഞ്ഞച്ചന് ആടുതോമയിൽ ഉണ്ടായ ഒരു അപ്പിയറൻസും എന്നും അതിൽ പറയുന്നുണ്ട്. അതുപോലെ നശിച്ചവനാണ് നശിപ്പിക്കും ഞാൻ എന്ന ഡയലോഗുമുണ്ട്. അമ്മേ സന്തോഷമായി അമ്മേ എന്ന ഡയലോഗുമുണ്ട്.
ഇതെല്ലാം രാജമാണിക്യം സിനിമയിൽ ഹൈലൈറ്റ് ചെയ്ത് പറയാൻ സാധിക്കുന്ന എന്റെ ഡയലോഗുകളാണ്. വളരെ രസമുള്ള ഷൂട്ടായിരുന്നു. പളനിയിലാണ് മെയിൻ ഷൂട്ടിങ് നടന്നിരുന്നത്. മമ്മൂക്കും ഞങ്ങളുമൊക്കെ പൊള്ളാച്ചിയിലെ ഒരു ഹോട്ടലിൽ തന്നെയായിരുന്നു താമസം. എല്ലാവരും കൂട്ടംകൂടി കോമഡിയൊക്കെ പറഞ്ഞ് ഇരിക്കുമായിരുന്നു. രസമുള്ള സെറ്റായിരുന്നു.
പക്ഷേ ഇത് ഇത്രയും വലിയ ഹിറ്റാകുമെന്ന് സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ഞങ്ങൾ ഞെട്ടിയിരുന്നു. റൈറ്റർക്കും അണിയറപ്രവർത്തകർക്കുമൊക്കെ അതിൽ തിരുവനന്തപുരം സ്ലാങ് വന്നാൽ ശരിയാകുമോ എന്ന സംശയമായിരുന്നു.
ഇമോഷണലായ സീനിൽ നമ്മളില്ലേ എന്നൊക്കെ പറയാനുണ്ടായിരുന്നു. ഈ സ്ലാങ്ങിൽ വന്നാൽ പ്രശ്നമാകില്ലേയെന്ന് പലരും സംശയിച്ചു. പക്ഷേ മമ്മൂക്ക വളരെ സ്ട്രോങ്ങായി നിന്നു. ഇത് ചെയ്താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും പറഞ്ഞ് കേട്ടപ്പോൾ എനിക്കും പേടിയുണ്ടായിരുന്നു. പക്ഷേ ആ സ്ലാങ് തന്നെയാണ് ആ സിനിമയിൽ ഏറ്റവും വലിയ ഹൈലൈറ്റായി മാറിയത്’, മനോജ് കെ ജയൻ പറയുന്നു.