V Sivankutty about AMMA election: ഈ വിജയം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വലിയൊരു ഊർജ്ജം നൽകും – വി ശിവൻകുട്ടി
V Sivankutty Praises AMMA's New All-Female Leadership: ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് സംഘടനയെ ഇനി വനിതകൾ നയിക്കുമെന്നത് നല്ല വാർത്തയാണെന്ന് അദ്ദേഹം കുറിച്ചു.
തിരുവനന്തപുരം: സിനിമാ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിനു ശേഷം പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തിയതിൽ അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് സംഘടനയെ ഇനി വനിതകൾ നയിക്കുമെന്നത് നല്ല വാർത്തയാണെന്ന് അദ്ദേഹം കുറിച്ചു.
അമ്മയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടി ശ്വേതാ മേനോനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായ ദേവനെ തോൽപിച്ചാണ് ഈ സ്ഥാനത്ത് അവർ എത്തിയത്. ശ്വേത 159 വോട്ടുകൾ നേടിയപ്പോൾ ദേവന് 132 വോട്ടുകൾ മാത്രമാണ് നേടിയത്. ആറ് വോട്ടുകൾ അസാധുവായിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരായിരുന്നു മത്സരിച്ചിരുന്നത്. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read more – ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണ് അഞ്ച് മരണം; രക്ഷാപ്രവർത്തനം ആരംഭിച്ചു
ജയൻ ചേർത്തലയ്ക്ക് 267 വോട്ടുകളും ലക്ഷ്മിപ്രിയക്ക് 139 വോട്ടുകളുമാണ് ലഭിച്ചുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു പരമേശ്വരനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 172 വോട്ടുകളാണ് കുക്കുവിന് ലഭിച്ചത്. രവീന്ദ്രൻ 115 വോട്ടുകൾ നേടി. ട്രഷററായി ഉണ്ണി ശിവപാൽ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (അമ്മ) എന്ന സംഘടനയുടെ തലപ്പത്തേക്ക് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷം. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തുന്നത്.പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോനും, ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും അഭിനന്ദനങ്ങൾ.
അതുപോലെ, ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അൻസിബ ഹസനും, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്‌മി പ്രിയക്കും എന്റെ ആശംസകൾ.വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഈ വിജയം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വലിയൊരു ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് കേരളത്തിലെ തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ്. സംസ്ഥാനത്തെ തൊഴിൽ മന്ത്രി എന്ന നിലയിൽ, ഈ നേട്ടത്തിൽ എനിക്ക് അഭിമാനമുണ്ട്.തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയപൂർവ്വമായ ആശംസകൾ.