Nayanthara-Vignesh Shivan: ‘വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നയൻതാരയും വിഘ്‌നേഷ് ശിവനും’; താരത്തിൻറെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദത്തിൽ
Nayanthara and Vignesh Shivan Face Criticism: തിങ്കളാഴ്ച വിഘ്‌നേശിനൊപ്പമുള്ള ഒരു ചിത്രം ജാനി മാസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.
സംവിധായകൻ വിഘ്‌നേഷ് ശിവനും ഭാര്യയും നടിയുമായ നയൻതാരയ്ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ വിമർശനം. പോക്സോ കേസ് ആരോപിക്കപ്പെട്ട കൊറിയോഗ്രാഫർ ജാനി മാസ്റ്ററുമായി പുതിയ സിനിമയിൽ പ്രവർത്തിക്കുന്നതിനെതിരേയാണ് വിമർശനം ഉയരുന്നത്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്.
തിങ്കളാഴ്ച വിഘ്‌നേശിനൊപ്പമുള്ള ഒരു ചിത്രം ജാനി മാസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ‘തനിക്ക് നൽകുന്ന കരുതലിനും ബഹുമാനത്തിനും വിശ്വാസത്തിനും ഒപ്പം പ്രവർത്തിക്കുന്നത് എപ്പോഴും സന്തോഷമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ജാനി ചിത്രം പങ്കുവെച്ചത്. ഇത് വിഘ്‌നേഷ് ശിവനും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിരുന്നു. ഇതോടെയാണ് വിമർശനങ്ങൾ ഉയർന്നത്.
വിഷയത്തിൽ ഗായിക ചിന്മയി അടക്കമുള്ളവർ വിഘ്‌നേഷ് ശിവനെതിരെ രംഗത്തെത്തി. ‘പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലാണ് ജാനി. കുറ്റവാളികളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അത് അവർക്ക് ആ അധികാരത്തിൽ തുടരാനും അതുവഴി കൂടുതൽ സ്ത്രീകളെ ഉപദ്രവിക്കാനും കാരണമാകും’ എന്ന് ചിന്മയി എക്സിൽ കുറിച്ചു.
ജാനി മാസ്റ്ററുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:
View this post on Instagram
ALSO READ: നടൻ ശ്രീകാന്ത് ഉൾപ്പെട്ട മയക്കുമരുന്ന് കേസ്; നാല് പേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. ‘എന്നും വേട്ടക്കാർക്കൊപ്പം നിൽക്കാനാണ് നയൻതാരയും വിഘ്നേഷും ഇഷ്ടപ്പെടുന്നത്’ എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇവരോട് ആളുകൾക്കുള്ള ബഹുമാനം നഷ്ടപ്പെടുകയാണെന്നും പലരും കമന്റുകളിലൂടെ പറയുന്നു. ‘നേരത്തെ ദിലീപിനെ പിന്തുണച്ച ഇവർ ഇപ്പോൾ ജാനി മാസ്റ്ററെയും പിന്തുണയ്ക്കുകയാണ്. മുൻകാലങ്ങളിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ സംസാരിച്ച നയൻതാരയാണ് ഇപ്പോൾ പോക്സോ കേസ് പ്രതിയെ സ്വന്തം സിനിമയുടെ ഭാഗമാക്കിയിരിക്കുന്നത്’ എന്നും ആളുകൾ വിമർശിച്ചു.
2024 സെപ്റ്റംബറിലാണ് ജാനി മാസ്റ്റർക്കെതിരെ 21കാരിയായ സഹപ്രവർത്തക ലൈംഗിക ആരോപണം ഉന്നയിച്ചത്. അസിസ്റ്റന്റ ഡാൻസ് കോറിയോഗ്രാഫറായ ഇവരെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് പരാതി. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥി കൂടിയായിരുന്ന ഇവരെ പ്രായപൂർത്തിയാകുന്നതിന് മുമ്പും ലൈംഗിക ചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.