AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajinikanth Birthday Special: ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ന്ന സ്റ്റൈല്‍ മന്നന്‍; അറിയാം രജനികാാന്തിനെ

Rajinikanth Biography: ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്നാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ പദത്തിലേക്ക് രജനികാന്ത് ഉയര്‍ന്നത്. ആ യാത്ര അദ്ദേഹത്തിന് ഒരിക്കലും എളുപ്പമായിരുന്നില്ല. ഇക്കാലയളവില്‍ ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അനുഭവിച്ച കാര്യങ്ങള്‍ തന്നെയാണ് ഇന്നും സാധാരണക്കാരനെ പോലെ ജീവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

Rajinikanth Birthday Special: ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ന്ന സ്റ്റൈല്‍ മന്നന്‍; അറിയാം രജനികാാന്തിനെ
രജനികാന്ത്‌ (Image Credits: Facebook)
shiji-mk
Shiji M K | Published: 11 Dec 2024 20:29 PM

സിനിമ എന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. എന്നാല്‍ ചിലര്‍ക്ക് മാത്രമേ വെള്ളിത്തിരയില്‍ നിറഞ്ഞാടാനുള്ള ഭാഗ്യം ലഭിക്കുകയുള്ളു. അപ്രതീക്ഷിതമായി സിനിമയിലെത്തിപ്പെട്ടവരും വളരെയധികം ആശിച്ച് മോഹിച്ച് സിനിമയിലെത്തിയവരും നിരവധിയാണ്. അത്തരത്തില്‍ സിനിമാ മേഖലയെ തന്നെ പെട്ടെന്നൊരു ദിവസം മാറ്റിമറിച്ച നടനാണ് രജനികാന്ത്.

ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്നാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ പദത്തിലേക്ക് രജനികാന്ത് ഉയര്‍ന്നത്. ആ യാത്ര അദ്ദേഹത്തിന് ഒരിക്കലും എളുപ്പമായിരുന്നില്ല. ഇക്കാലയളവില്‍ ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അനുഭവിച്ച കാര്യങ്ങള്‍ തന്നെയാണ് ഇന്നും സാധാരണക്കാരനെ പോലെ ജീവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബ പരമ്പരയിലാണ് രജനികാന്ത് എന്ന ശിവാജു റാവിന്റെ ജനനം. ഇവര്‍ പിന്നീട് തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു. തന്റെ ചെറുപ്പം മുതല്‍ തന്നെ സിനിമയില്‍ അഭിനയിക്കണമെന്നത് രജനികാന്തിന്റെ വലിയ സ്വപ്‌നമായിരുന്നു.

ബെംഗളൂരുവിലെ ആചാര്യ പഠനശാലയില്‍ നിന്നും വിവേകാനന്ദ ബാലക് സംഘില്‍ നിന്നുമാണ് രജനികാന്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കണമെന്ന ആഗ്രഹത്താല്‍ അദ്ദേഹം ചെന്നൈയിലേക്ക് വണ്ടി കയറി. എന്നാല്‍ നല്ലൊരു ജോലി കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സിനിമാ മോഹം ഉപേക്ഷിച്ച് രജനിക്ക് മടങ്ങി പോകേണ്ടതായി വന്നു.

രജനിക്ക് സിനിമയായിരുന്നു മോഹമെങ്കില്‍ അദ്ദേഹത്തിന് ഒരു ജോലി ലഭിച്ചാല്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ മാറുമെന്ന ചിന്തയായിരുന്നു കുടുംബത്തിന്. അതോടെ രജനി ബസ് കണ്ടക്ടര്‍ വേഷമണിഞ്ഞു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ ജോലി ചെയ്യുന്നതിനിടയിലും നാടകങ്ങളില്‍ അഭിനയിക്കാന്‍ രജനി സമയം കണ്ടെത്തിയിരുന്നു.

പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്ന രജനിയെ കുടുംബം പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ തന്നിലെ നടനെ വെള്ളിവെളിച്ചത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ദൃഢ പ്രതിജ്ഞയെടുത്തിരുന്നു.

Also Read: Rajinikanth Health Updates: അടിവയറ്റിലെ രക്തക്കുഴലുകൾ വീർക്കുന്നു; രജനികാന്തിനു സംഭവിച്ചത് എന്ത്? പ്രാര്‍ഥനയോടെ ആരാധകര്‍

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 18ന് പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. കമല്‍ഹാസന്‍, ശ്രീവിദ്യ, ജയസുധ എന്നിവര്‍ക്കൊപ്പമായിരുന്നു അഭിനയിച്ചത്. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനി കൂടുതലായി ചെയ്തിരുന്നത്.

1980കളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രജനിയുടെ വളര്‍ച്ചയ്ക്കാണ് കോളിവുഡ് സാക്ഷ്യം വഹിച്ചത്. ബാലചന്ദര്‍ നിര്‍മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു രജനിയുടെ ഭാഗ്യനക്ഷത്രമായത്. ഈ സിനിമയോടെ ശിവാജി റാവു ഗെയ്ക്വാഡ് എന്ന പേര് മാറ്റി രജനികാന്ത് എന്ന് വിളിച്ചതും ബാലചന്ദര്‍ തന്നെയാണ്.

പിന്നീട് തമിഴ് സിനിമ കണ്ടത് രജനിയുടെ വിളയാട്ടമായിരുന്നു. ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങളോടെ രജനി സൂപ്പര്‍സ്റ്റാറായി. രജനിക്ക് പകരം രജനി മാത്രമെന്ന് സിനിമാ വ്യവസായം ഒന്നടങ്കം പറഞ്ഞു.

തമിഴില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല രജനിയുടെ മികവ്. തെലുഗ്, മലയാളം, ഹിന്ദി, ബംഗാളി, കന്നട തുടങ്ങി നിരവധി ഭാഷകളിലും രജനി അഭിനയിച്ചു. എന്നാല്‍ 2002ല്‍ രജനിക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ല. ബാബ എന്ന ചിത്രം തകര്‍ന്നടിഞ്ഞതോടെ രജനിയുടെ കാലഘട്ടം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചന്ദ്രമുഖി രജനിയെ വീണ്ടും ഉയര്‍ത്തി.

ഇന്നോളം പ്രേക്ഷകരെ മടുപ്പിക്കാതെ രജനികാന്ത് തമിഴ് സിനിമാ മേഖലയിലുണ്ട്. അദ്ദേഹത്തിന്റെ സ്റ്റൈലും ഡയലോഗുകളും അനുകരിച്ച് സിനിമാസ്വാദകര്‍ എന്നും കൂടെ നിന്നു. 2000ത്തില്‍ പത്മഭൂഷണും 2016ല്‍ പത്മവിഭൂണും നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ ദാദാസാഹേബ് ഫല്‍ക്ക് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.