Suresh Gopi: ‘ഡബ്ബിംഗിന് കണ്ടപ്പോള്‍ തൃപ്തി അല്ലായിരുന്നു, ഒരു ഷോട്ടിലെ അഭിനയം വല്ലാതെ തോന്നി’; മാധവിന്‍റെ പ്രകടനത്തെക്കുറിച്ച് സുരേഷ് ഗോപി
Suresh Gopi on Madhav Suresh’s Performance in JSK: ജെഎസ്കെയിലെ മാധവ് സുരേഷിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ സുരേഷ് ഗോപി.
ഏറെ വിവാദങ്ങൾക്കൊടുവിൽ തീയേറ്ററുകളിൽ എത്തിയ സുരേഷ് ഗോപി ചിത്രമാണ് ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ മകന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. മാധവ് അഭിനയിച്ച ഒരു രംഗം മാത്രം തനിക്ക് വല്ലാതെ തോന്നിയെന്ന് നടൻ പറയുന്നു. റേഡിയോ മാംഗോ നടത്തിയ ഫാൻഫെസ്റ്റിലായിരുന്നു പ്രതികരണം.
ജെഎസ്കെയിൽ മാധവിന്റെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. ശരിക്കും പറഞ്ഞാൽ ഡബ്ബിംഗിന് കണ്ടപ്പോൾ തനിക്ക് അത്ര തൃപ്തി തോന്നിയില്ലെന്നും, എന്നാൽ, തീയേറ്ററിൽ പോയി സിനിമ കണ്ടപ്പോൾ കുഴപ്പമില്ലല്ലോയെന്ന് തോന്നിയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒറ്റ ഷോട്ട് മാത്രം തനിക്ക് തൃപ്തിയായില്ലെന്നും നടൻ പറയുന്നുണ്ട്.
“ഒറ്റ ഷോട്ട് മാത്രമേയുള്ളൂ, അവന്‍ കണ്ണ് വല്ലാതെ ഉപയോഗിച്ചതുപോലെ തോന്നിയത്. എനിക്ക് തോന്നുന്നു, അത് ആദ്യം എടുത്തതാണ്. ‘അപ്പോള്‍ ഈ സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലേ കോടതി’ എന്ന ഡയലോഗ് പറയുമ്പോള്‍ കണ്ണ് വലുതായി ഇരിക്കുന്നുണ്ട്. അത് മാത്രമേയുള്ളൂ എനിക്ക് വല്ലാതെ തോന്നിയത്” സുരേഷ് ഗോപി പറഞ്ഞു.
ഇതിനോട് സംവിധായകൻ പ്രവീൺ നാരായണനും പ്രതികരിച്ചു. സിനിമയിലെ മാധവിൻറെ ഫസ്റ്റ് ഷോട്ട് ആയിരുന്നു അതെന്നാണ് പ്രവീൺ പറഞ്ഞത്. ഷൂട്ട് തുടങ്ങി ആദ്യ ദിവസം എടുത്ത ഷോട്ട് സുരേഷേട്ടൻറെ കൂടെയായിരുന്നുവെന്നും അതിൻറെ ടെൻഷൻ മാധവൻ ഉണ്ടായിരുന്നുവെന്നും പ്രവീൺ പറഞ്ഞു. എന്നാൽ, തനിക്ക് വേറെ ഓപ്‌ഷൻ ഇല്ലാതിരുന്നതിനാൽ ആ ദിവസം തന്നെ ആ ഷോട്ട് എടുക്കേണ്ടി വന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഇതിന് പിന്നല്ലേ സിനിമയിലെ മാധവിന്റെ മികച്ച സീനിനെ കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. “മറ്റൊരു സീനിൽ മാധവ് കൊണ്ടുവന്നിട്ടുള്ള ആറ്റിറ്റ്യൂഡ് നന്നായിരുന്നു. ‘സാറ് കാരണമല്ലേ ജാനകിക്ക് ഇങ്ങനെയൊരു സാഹചര്യം വന്നത്. അപ്പോൾ സാറിന് കൂടി അതിൽ ഉത്തരവാദിത്തമില്ലേ’ എന്ന് ചോദിച്ചിട്ട് നോക്കിയ ഒരു നോട്ടം. അവിടെ ഒരു നിശബ്ദതയുണ്ട്” അദ്ദേഹം പറഞ്ഞു.