Suresh Krishna: ‘പഴശ്ശിരാജയിലെ ആ സീൻ മറക്കാനാകില്ല, ശരത്കുമാർ കാരണം എട്ടോളം ടേക്ക് പോയി, എന്താണ് കാണിക്കുന്നതെന്ന് ചോദിച്ച് മമ്മൂട്ടി ചൂടായി’; സുരേഷ് കൃഷ്ണ
Suresh Krishna Shares Pazhassi Raja Shooting Experience: 'കേരളവർമ പഴശ്ശിരാജ'യിൽ നടൻ സുരേഷ് കൃഷ്ണയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. കൈതേരി അമ്പുവായാണ് അദ്ദേഹം വേഷമിട്ടത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം.
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് സിനിമകളിൽ ഒന്നാണ് മമ്മൂട്ടി നായകനായ ‘കേരളവര്‍മ പഴശ്ശിരാജ’. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്. നാല് ദേശീയ അവാർഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. സിനിമയിൽ പഴശ്ശിരാജയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.
‘കേരളവര്‍മ പഴശ്ശിരാജ’യിൽ നടൻ സുരേഷ് കൃഷ്ണയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. കൈതേരി അമ്പുവായാണ് അദ്ദേഹം വേഷമിട്ടത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരേഷ് കൃഷ്ണ. എം.ടി വാസുദേവൻ നായർ- ഹരിഹരന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണെന്ന് കേട്ടതും താന്‍ പോയെന്നും ലൊക്കേഷനിലെത്തിയപ്പോഴാണ് കുതിരപ്പുറത്ത് കയറണമെന്നുമൊക്കെ അറിഞ്ഞതെന്നും നടൻ പറയുന്നു.
ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട സീനില്‍ താനും ശരത് കുമാറും കുതിരപ്പുറത്ത് വരുന്നൊരു രംഗമുണ്ടെന്നും അത് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിയെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. ശരത് കുമാറിന് ആദ്യമേ കുതിരസവാരി അറിയാമായിരുന്നെവെങ്കിലും ആ സീനില്‍ എത്രതവണ ചെയ്തിട്ടും ശരിയാകാതെ വന്നെന്നും ഒടുവിൽ മമ്മൂട്ടി ദേഷ്യപ്പെട്ടെന്നും താരം കൂട്ടിച്ചേർത്തു. റെഡ് എഫ്എം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പഴശ്ശിരാജയുടെ ഷൂട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. എംടി വാസുദേവൻ നായർ സാറിന്റെ സ്‌ക്രിപ്റ്റ്, ഹരിഹരന്‍ സാര്‍ ഡയറക്ടര്‍ എന്നൊക്കെ കേട്ടപ്പോള്‍ ഒന്നും ആലോചിക്കാതെ അവിടേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് എന്റെ കഥാപാത്രം കൈതേരി അമ്പുവാണെന്നും കുതിരയെ ഓടിക്കണമെന്നുമെല്ലാം അറിഞ്ഞത്. മദ്രാസിലെ മറീന ബീച്ചില്‍ പണ്ട് ഒരു രൂപക്ക് കുതിരയെ ഓടിച്ച എക്‌സ്പീരിയന്‍സ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എങ്ങനെ നോക്കിയാലും മെരുങ്ങാത്ത ഒന്നാണ് ഈ കുതിര.
സിനിമയിൽ ഒരു വളരെ പ്രധാനപ്പെട്ട സീനുണ്ട്. കടല്‍തീരത്തുകൂടെ മമ്മൂക്ക നടക്കുമ്പോള്‍ ഞാനും ശരത് കുമാറും കൂടി കുതിരപ്പുറത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് സംസാരിക്കുന്നത്. കറക്ടായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെ കുതിര വന്ന് നില്‍ക്കണം. ശരത് കുമാര്‍ സിനിമയിലെത്തുന്നതിന് മുമ്പ് കളരിപ്പയറ്റും ഡാന്‍സും ഹോഴ്‌സ് റൈഡിങ്ങുമൊക്കെ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുള്ളിക്ക് ഇത് നിസ്സാരമാണെന്ന് വിചാരിച്ചു.
പക്ഷെ, കുതിര വന്ന സ്പീഡിൽ അത് മാർക്ക് ചെയ്ത സ്ഥലത്ത് നിന്നില്ല. ഏഴെട്ട് ടേക്ക് പോയതോടെ മമ്മൂക്ക ചൂടായി. കാരണം, എല്ലാരും പൊരിവെയിലത്ത് നിന്നാണ് ഷൂട്ട് ചെയുന്നത്. ‘ഇയാൾ ഈ കുതിര സവാരിയൊക്കെ പഠിച്ചെന്ന് പറഞ്ഞിട്ട് എന്താണ് ഈ കാണിക്കുന്നത്’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ഇതോടെ എനിക്ക് ടെൻഷൻ കൂടി” സുരേഷ് കൃഷ്ണ പറഞ്ഞു.