Pardesia song: അടുത്ത നാഷണൽ അവാർഡ് മുല്ലപ്പൂ വെച്ചുവന്ന പാട്ട്, പർദേസിയാ കേൾക്കുമ്പോൾ മറ്റ് പാട്ടുകൾ ഓർമ്മ വരുന്നല്ലേ.. കാരണമിതാ…
The song "Pardesia" from the movie Paramsundari : പഞ്ചാബി പയ്യനായ പരമിന്റെയും കേരളത്തിൽ നിന്നുള്ള സുന്ദരി എന്ന പെൺകുട്ടിയുടെയും പ്രണയകഥയാണ് ചിത്രം എന്ന് കേട്ടപ്പോൾ തന്നെ അടുത്ത നാഷണൽ അവാർഡ് മുല്ലപ്പൂ വെച്ച് ഇറങ്ങിയിട്ടുണ്ട് എന്നാണ് പരക്കെ സോഷ്യൽ മീഡിയയിൽ സംസാരം.
കൊച്ചി: നാഷണൽ അവാർഡ് വാർത്തകൾ പുറത്തുവന്നതു മുതൽ കേരളാ സ്റ്റോറിയും അതിലെ ശാലിനി ഉണ്ണികൃഷ്ണനും ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അതിന് പിന്നാലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ എന്നാൽ കേരളവുമായി പറയത്തക്ക ബന്ധമൊന്നുമില്ലെന്ന
വിമർശനം ഉയർത്തിക്കൊണ്ട് മറ്റൊരു ചിത്രവും എത്തി.
തുഷാർ ജലോട്ട സംവിധാനം ചെയ്ത പരംസുന്ദരി എന്ന ബോളിവുഡ് റൊമാന്റിക് കോമഡി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. ചിത്രത്തിലെ പർദേസിയ എന്ന പാട്ട് പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കകം ഏറെ ശ്രദ്ധ നേടുകയും റീലുകളിലും മറ്റും തരംഗമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നായികയായ ജാൻവി കപൂറിന്റെയും നായകൻ സിദ്ധാർത്ഥ് മൽഹോത്രയുടെയും ചില സംഭാഷണങ്ങൾ ട്രോളുകൾക്ക് കാരണമായത്.
പഞ്ചാബി പയ്യനായ പരമിന്റെയും കേരളത്തിൽ നിന്നുള്ള സുന്ദരി എന്ന പെൺകുട്ടിയുടെയും പ്രണയകഥയാണ് ചിത്രം എന്ന് കേട്ടപ്പോൾ തന്നെ അടുത്ത നാഷണൽ അവാർഡ് മുല്ലപ്പൂ വെച്ച് ഇറങ്ങിയിട്ടുണ്ട് എന്നാണ് പരക്കെ സോഷ്യൽ മീഡിയയിൽ സംസാരം. പിന്നാലെ ട്രെയിലറിലെ മലയാളവുമായി ബന്ധമില്ലാത്ത മലയാള സംസാരവും വൻ വിമർശനങ്ങൾ ഏറ്റുവാങ്ങി.
എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നിച്ച പർദേസിയ
സച്ചിൻ ജിഗാർ സംഗീത സംവിധാനം നിർവഹിച്ച പർദേസിയ എന്ന ഗാനം വളരെ പെട്ടെന്ന് തന്നെ ജനങ്ങൾക്കിടയിലേക്ക് എത്തിച്ചേർന്നു. ഇത് കേൾക്കുമ്പോൾ ഇതിനുമുമ്പ് മറ്റെവിടെയോ കേട്ടിട്ടുള്ള പാട്ടല്ലേ ഇത് എന്ന് തോന്നും. ഇതിന് കാരണം മറ്റൊന്നുമല്ല മലയാളിക്ക് ഏറെ സുപരിചിതമായ, ഫേവറേറ്റ് ലിസ്റ്റിൽ എന്നുമുള്ള ഒരു പിടി ഗാനങ്ങൾ ഈ ഗാനം ചിട്ടപ്പെടുത്തിയ രാഗത്തിലുണ്ട്.
Also read – ചരിത്രത്തിൽ ആദ്യം! ‘അമ്മ’ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ്
പഹാഡി രാഗം എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നു എങ്കിലും യഥാർത്ഥത്തിൽ ദർബാറി എന്ന രാഗത്തിൽ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഏറെ ഫാൻസ് ഉള്ള റോജയിലെ പുതു വെള്ളൈ മഴൈ, ബോംബെയിലെ കണ്ണാളനെ, ദിൽസയിലെ ജിയ ജലേ തുടങ്ങിയ ഒരു പിടി ഗാനങ്ങൾ ഈ രാഗത്തിലുണ്ട്. ഈ പാട്ടുകൾ മനസ്സിൽ കിടക്കുന്നതാണ് പരംസുന്ദരിയിലെ പർദേസിയ ഏറെ പരിചിതമായി തോന്നാൻ കാരണം.
അക്ബറിന് വേണ്ടി താൻസെൻ സൃഷ്ടിച്ചത്
മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കൊട്ടാരത്തിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന മിയാൻ താൻസെൻ ആണ് ഈ രാഗം രൂപപ്പെടുത്തിയത് എന്നാണ് വിശ്വാസം. അതിനാലാണ് ഇതിന് ദർബാർ അഥവാ രാജസദസ്സ് എന്ന പേര് വന്നതത്രെ. വളരെ ശാന്തമായ എന്നാൽ ഗൗരവമുള്ള ഒരു വികാരമാണ് ഈ രാഗത്തിനുള്ളത്. രാത്രിയുടെ അവസാന യാമങ്ങളിൽ ആണ് ഈ രാഗം സാധാരണയായി ആലപിക്കേണ്ടത് എന്നാണ് സംഗീതശാസ്ത്രം പറയുന്നത്.