Sandra Thomas: ‘മമ്മൂട്ടി സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിൽ, പ്രതികരിക്കുന്ന സ്ത്രീകളെ പിന്തിരിപ്പിക്കും’; തുറന്നടിച്ച് സാന്ദ്ര തോമസ്
Sandra Thomas Repeats Claim That Mammootty Threatened Her: ഇൻഡസ്ട്രിയുടെ ഉന്നതമായ പൊസിഷനിൽ ഇരിക്കുന്ന മമ്മൂട്ടിയും മോഹൻലാലും ഇത്രയും പ്രശ്നങ്ങൾ നടന്നപ്പോൾ വിളിച്ചിരുന്നു എന്ന് ചോദിച്ചപ്പോഴാണ് താൻ നടന്ന കാര്യം പറഞ്ഞതെന്ന് സാന്ദ്ര തോമസ് പറയുന്നു.
മമ്മൂട്ടിക്കെതിരായ ആരോപണത്തിൽ ഉറച്ച് നിർമ്മാതാവ് സാന്ദ്ര തോമസ്. നിർമാതാക്കളുടെ സംഘടനക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി വിളിച്ചത് ഭീഷണിയുടെ സ്വരത്തിൽ തന്നെയെന്ന് സാന്ദ്ര തുറന്നടിച്ചു. ഇക്കാര്യം വെളിപ്പെടുത്തിയതിന്റെ പേരിൽ സാന്ദ്രയ്ക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം വീണ്ടും ആരോപണം അവർത്തിച്ചിരിക്കുന്നത്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു സാന്ദ്രയുടെ പ്രതികരണം.
ഇൻഡസ്ട്രിയുടെ ഉന്നതമായ പൊസിഷനിൽ ഇരിക്കുന്ന മമ്മൂട്ടിയും മോഹൻലാലും ഇത്രയും പ്രശ്നങ്ങൾ നടന്നപ്പോൾ വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് താൻ നടന്ന കാര്യം പറഞ്ഞതെന്ന് സാന്ദ്ര തോമസ് പറയുന്നു. അതിൽ വെള്ളം കലർത്തിയിട്ടില്ലെന്നും പറഞ്ഞത് മാറ്റി പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. മാനസികമായി തകർന്നിരിക്കുന്ന സമയത്ത് മമ്മൂട്ടി വിളിച്ച് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചപ്പോൾ വിഷമമുണ്ടായെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
“ഇൻഡസ്ട്രിയുടെ തന്നെ ഏറ്റവും ഉന്നതമായ പൊസിഷനിൽ ഇരിക്കുന്ന മമ്മൂക്കയും ലാലേട്ടനും, ഇത്രയും പ്രശ്നങ്ങൾ നടന്നപ്പോൾ വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് എന്താണോ ഉണ്ടായത് അത് ഞാൻ പറഞ്ഞത്. അതിൽ വെള്ളം കലർത്തിയിട്ടില്ല. പറഞ്ഞത് മാറ്റി പറഞ്ഞിട്ടുമില്ല. ആ കോൾ വന്നത് ശരിയായ സമയത്തായിരുന്നില്ല. മാനസികമായ തകർന്നിരിക്കുന്നൊരു സമയത്ത്, ഭീഷണിയുടെ സ്വരത്തിൽ വിളിച്ച് സംസാരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. അതുകൊണ്ടായിരിക്കാം ചോദിച്ചപ്പോൾ ഞാനത് പറഞ്ഞത്.” സാന്ദ്ര തോമസ് പ്രതികരിച്ചു.
ALSO READ: ‘ആരോപണം തെളിഞ്ഞാൽ ഞാൻ അഭിനയം നിർത്തും, അന്വേഷിച്ച് കണ്ടെത്തട്ടെ’; ബാബുരാജ്
മലയാള സിനിമയിലെ പ്രതിസന്ധികളിൽ സൂപ്പർ താരങ്ങൾ പ്രതികരിക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, അത് അവരുടെ നിലപാടാണ്, അതിനപ്പുറത്തേക്ക് തനിക്ക് എന്ത് ചെയ്യാനാകും എന്നായിരുന്നു സാന്ദ്രയുടെ മറുപടി. സ്ത്രീകളുടെ വിഷയം വരുമ്പോൾ പ്രതികരിക്കാൻ അവർക്ക് താൽപര്യമുണ്ടാകില്ലെന്ന് പറഞ്ഞ സാന്ദ്ര, പ്രതികരിക്കുന്ന സ്ത്രീകളെ അവർ ഇതുപോലെ വിളിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷവും മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചും ലൈംഗിക അതിക്രമങ്ങളും അവസാനിച്ചിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു. രീതികൾ മാറിയെന്ന് മാത്രം. പഴയ രീതിയല്ല, പുതിയ രീതി. എങ്കിലും, മലയാള സിനിമ സുരക്ഷിതമായൊരു ഇടമായി മാറിയിട്ടില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.