AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum: ഗോകുല്‍ദാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ എങ്ങനെ തരുണ്‍ മൂര്‍ത്തിയിലേക്ക് എത്തി? തുടരും സിനിമയില്‍ സംഭവിച്ചത്

M Renjith about Thudarum Movie: പല പ്രശസ്തരായ സംവിധായകരും, ഹിറ്റ് മേക്കേഴ്‌സും ഇതിലൂടെ വന്നുപോയി. ആറു പേരോളം വന്നു. പലര്‍ക്കും പല കാര്യങ്ങളുമായിട്ട് പൊരുത്തപ്പെടാന്‍ പറ്റിയില്ല. പക്ഷേ, ആരുമായി പിണങ്ങിയിട്ടില്ല. പല കാരണങ്ങള്‍ കൊണ്ട് മാറിപ്പോയി. ചെയ്യാനുള്ള ഡേറ്റ് പോലും പല തവണ ഫിക്‌സ് ചെയ്തതാണെന്നും രഞ്ജിത്ത്‌

Thudarum: ഗോകുല്‍ദാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ എങ്ങനെ തരുണ്‍ മൂര്‍ത്തിയിലേക്ക് എത്തി? തുടരും സിനിമയില്‍ സംഭവിച്ചത്
തുടരും സിനിമയുടെ പോസ്റ്റര്‍, മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 03 May 2025 12:17 PM

സംവിധാനം ചെയ്ത മൂന്ന് സിനിമകളും വിജയിപ്പിച്ച കലാകാരനാണ് തരുണ്‍ മൂര്‍ത്തി. 2021ല്‍ റിലീസ് ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലൂടെയായിരുന്നു തുടക്കം. ആദ്യ ചിത്രം തന്നെ മികച്ച പ്രതികരണം നേടി. 2022ല്‍ പുറത്തിറങ്ങിയ സൗദി വെള്ളക്കയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ, മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘തുടരും’ മികച്ച പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. സുനിലും, തരുണും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ ചര്‍ച്ചകള്‍ 12 വര്‍ഷം മുമ്പേ തുടങ്ങിയിരുന്നുവെന്ന് രഞ്ജിത്ത് വെളിപ്പെടുത്തി. ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ദാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്. ഒടുവില്‍ അത് തരുണ്‍ മൂര്‍ത്തിയിലേക്ക് എങ്ങനെ എത്തിയെന്നും രഞ്ജിത്ത് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ദാസും, കെആര്‍ സുനിലും ഒരു ദിവസം കാണാന്‍ വന്നു. ഗോകുല്‍ദാസിന് സ്വന്തമായി സംവിധാനം ചെയ്യുന്നതിന് വേണ്ടിയാണ് സുനിലിനൊപ്പം അദ്ദേഹം വന്നത്. ചെറിയ ആളുകളെയൊക്കെ വെച്ച് ചെയ്യാവുന്ന ഒരു സിനിമയായിട്ടാണ് ഇതിനെ കണ്ടത്. സുനില്‍ കഥ പറയാന്‍ തുടങ്ങി. ഒരു പൊസിഷന്‍ എത്തിയപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്ത തരത്തില്‍ കഥ ട്വിസ്റ്റായി. പിന്നെ അത് ഇന്‍ട്രസ്റ്റിങ് ആയി. ഈ സിനിമ എന്തായാലും ചെയ്യുമെന്ന് താന്‍ അവിടെ വച്ച് അവരോട് പറഞ്ഞെന്ന് രഞ്ജിത്ത് വ്യക്തമാക്കി.

ഗോകുല്‍ ഇത് ചെയ്യാനിരുന്നതാണെന്ന് അപ്പോഴാണ് താന്‍ അറിയുന്നത്. വളരെ നല്ല ഒരാളാണ് ഗോകുല്‍. ഈ സിനിമ ചെയ്യുകയാണെങ്കില്‍ തന്റെ മനസില്‍ ഒരാളെ ഉള്ളൂവെന്ന് താന്‍ പറഞ്ഞു. ലാലേട്ടന്‍ അല്ലാതെ ഒരാളെ വെച്ച് ഈ സിനിമ ചെയ്യാന്‍ പറ്റില്ല. കാരണം, അതിഭീകരമായി പെര്‍ഫോം ചെയ്യണം. ലാലേട്ടന്‍ ഇങ്ങനെ ഒരു കഥ കേള്‍ക്കുമോ എന്ന് സുനിലും ഗോകുലും ചോദിച്ചു. അങ്ങനെയാണ് ഈ കഥ ലാലേട്ടന്റെ അടുത്തേക്ക് ആദ്യമായി പോകുന്നത്. ലാലേട്ടന്റെ അടുത്ത് കഥ പറയുമ്പോള്‍ ഗോകുലോ സുനിലോ ഇല്ലായിരുന്നു. സ്പിരിറ്റിന്റെ ലൊക്കേഷനിലാണ് കഥ പറഞ്ഞതെന്നും രഞ്ജിത്ത് വെളിപ്പെടുത്തി.

”ലാലേട്ടനും ആന്റണി പെരുമ്പാവൂരും അവിടെ ഉണ്ടായിരുന്നു. 12 വര്‍ഷമായി. ഈ സിനിമ നമ്മള്‍ 100 ശതമാനം ചെയ്യുമെന്ന് അപ്പോള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ഗോകുലിന്റെ കാര്യം പറഞ്ഞു. ഗോകുല്‍ അന്ന് ഇത്രയും വലിയ ആര്‍ട്ട് ഡയറക്ടറായിട്ടില്ല. നല്ല ഒരു കലാസംവിധായകനായി അദ്ദേഹം വന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഈ സിനിമ കുറച്ച് ഹെവിയാണെന്നും, അദ്ദേഹത്തിന് വേറെ ചെയ്തുകൊടുക്കണമെങ്കില്‍ രഞ്ജിത്ത് പറഞ്ഞോളൂവെന്നും എന്നോട് പറഞ്ഞു. എക്‌സീപിരിയന്‍സ് കുറച്ച് വേണ്ട കാര്യമാണെന്നും, അദ്ദേഹത്തോട് ചോദിച്ചു നോക്കാനും എന്നോട് പറഞ്ഞു”-രഞ്ജിത്തിന്റെ വാക്കുകള്‍.

ഗോകുലിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ‘ചേട്ടാ, ഞാനിത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലാല്‍ സാറിനെ വെച്ച് ചെയ്യാനുള്ള ധൈര്യം ഇല്ലെന്നും സുഹൃത്തായ സുനിലിന്റെ കഥ മികച്ച ഒരു സിനിമയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ലാലേട്ടന്‍ ചെയ്യാമെന്ന് പറഞ്ഞെങ്കില്‍ അതില്‍ ഇനി വേറൊന്നും ആലോചിക്കേണ്ടെന്ന് പറഞ്ഞ ഒരു ഗംഭീര മനുഷ്യനാണ് ഗോകുല്‍ദാസ്. ഗോകുല്‍ദാസാണ് ഇതിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്. അദ്ദേഹം എന്തൊരു നല്ല മനുഷ്യനാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.

Read Also: Major Ravi: ‘മോഹൻലാലിനെക്കൊണ്ട് എനിക്ക് ഒരു ആവശ്യവും ഇല്ല’, ലാലിന്റെ ഡേറ്റ് എപ്പോള്‍ വേണമെങ്കിലും കിട്ടും’; മേജർ രവി

പിന്നീട് പല പ്രശസ്തരായ സംവിധായകരും, ഹിറ്റ് മേക്കേഴ്‌സും ഇതിലൂടെ വന്നുപോയി. ആറു പേരോളം വന്നു. പലര്‍ക്കും പല കാര്യങ്ങളുമായിട്ട് പൊരുത്തപ്പെടാന്‍ പറ്റിയില്ല. പക്ഷേ, ആരുമായി പിണങ്ങിയിട്ടില്ല. പല കാരണങ്ങള്‍ കൊണ്ട് മാറിപ്പോയി. ചെയ്യാനുള്ള ഡേറ്റ് പോലും പല തവണ ഫിക്‌സ് ചെയ്തതാണ്. അങ്ങനെയിരിക്കുമ്പോഴാണ്, ഒരു ചെറുപ്പക്കാരന്‍ സൗദി വെള്ളക്ക എന്ന സിനിമ ചെയ്യുന്നത്‌. ഒരു ഉമ്മയെ വെച്ചിട്ട് ഒരു ചെറിയ കഥ ഭയങ്കര ഇമോഷണലായിട്ടാണ് ചെയ്തിരിക്കുന്നത്‌. അങ്ങനെയാണ് സുനിലിനോട് തരുണിന്റെ അടുത്ത് ഈ കഥ പറഞ്ഞാലോ എന്ന് താന്‍ ചോദിക്കുന്നത്. കഥ പറഞ്ഞപ്പോള്‍ തന്നെ തരുണിന് ഇഷ്ടപ്പെട്ടെന്നും രഞ്ജിത്ത് പറഞ്ഞു.