13 Councillors Resign from AAP: എഎപിക്ക് കനത്ത തിരിച്ചടി; 13 കൗൺസിലർമാർ രാജിവെച്ചു, പുതിയ പാർട്ടി രൂപീകരിച്ചു
13 Councillors Resign from AAP in Delhi: പുതിയ പാർട്ടി രൂപീകരിച്ചവരിൽ ഭൂരിഭാഗം പേരും കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്‌മി പാർട്ടിയിൽ ചേർന്നവരാണ്.

അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാർട്ടി കൗൺസിലർമാർ രാജിവെച്ചു. തുടർന്ന് ഇവർ പുതിയ പാർട്ടി രൂപീകരിച്ചതായും പ്രഖ്യാപിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എഎപി കക്ഷി നേതാവായിരുന്ന മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് ഈ വിമത നീക്കം. ഈ വർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആംആദ്‌മി പാർട്ടിയിൽ വിഭാഗീയത രൂക്ഷമാണ്.
ഗോയലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്ന പേരിലാണ് പുതിയ പാർട്ടി രൂപീകരിച്ചത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോയൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പുതിയ പാർട്ടി രൂപീകരിച്ചവരിൽ ഭൂരിഭാഗം പേരും കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്‌മി പാർട്ടിയിൽ ചേർന്നവരാണ്.
25 വർഷമായി മുനിസിപ്പൽ കൗൺസിലറായി സേവനം അനുഷ്ടിച്ച ഗോയൽ കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നത് 2021-ലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹിയിൽ പാർട്ടി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തെത്തുടർന്ന് ബിജെപി ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) നിയന്ത്രണം തിരിച്ചുപിടിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ആം ആദ്മി പാർട്ടി (എഎപി) തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
ALSO READ: പ്രതിനിധിസംഘത്തെ നയിക്കാൻ തരൂരിനെ തിരഞ്ഞെടുത്തതിൽ അഭിനന്ദനം; പ്രതികരിച്ച് കോൺഗ്രസ് കേരള ഘടകം
നേരത്തെ, പാർട്ടിയിലെ അതൃപ്തി പരിഹരിക്കുന്നതിനായി, മാർച്ചിൽ ആം ആദ്മി പാർട്ടി ഒരു സംഘടനാ അഴിച്ചുപണിയും നടത്തിയിരുന്നു. അതിന്റെ ഭാഗമായി മുൻ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡൽഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചിരുന്നു. ഗോപാൽ റായിയെ പാർട്ടിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള നേതാവായും, ആം ആദ്മി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനെ ഛത്തീസ്ഗഡിന്റെ പ്രത്യേക ചുമതലയുള്ള നേതാവായും നിയമിച്ചു.