Bengaluru: പണത്തിന് വേണ്ടി നരബലി, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ
Human Sacrifice in Bengaluru: ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട്ടിൽ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു. ചെറിയ കുഴിക്ക് സമീപം, ധൂപവർഗ്ഗം, പൂക്കൾ തുടങ്ങിയ ആചാരങ്ങൾക്കുള്ള വസ്തുക്കളും കണ്ടെത്തി.
ബെംഗളൂരു: പണത്തിന് വേണ്ടി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലിയർപ്പിക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടെയിലാണ് സംഭവം. നാട്ടുകാരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ചടങ്ങുകൾ നടക്കുന്നതിനിടെ ശിശുക്ഷേമസമിതിയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.
ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. പൗർണമി നാളിൽ തങ്ങളുടെ ബിസിനസ്സിലെ ലാഭത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് ഇവർ കുഞ്ഞിനെ ബലി നൽകാൻ ശ്രമിച്ചത്. റോഡരികിൽ കച്ചവടം നടത്തുന്ന ദമ്പതികൾ ബലി നൽകുന്നതിന് വേണ്ടി കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയെന്നാണ് വിവരം. കുട്ടിയുടെ കരച്ചിലും ദമ്പതികളുടെ സംശയാസ്പദമായ നീക്കങ്ങളും ശ്രദ്ധയിൽപ്പെട്ട ചില നാട്ടുകാർ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട്ടിൽ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു. ചെറിയ കുഴിക്ക് സമീപം, ധൂപവർഗ്ഗം, പൂക്കൾ തുടങ്ങിയ ആചാരങ്ങൾക്കുള്ള വസ്തുക്കളും കണ്ടെത്തി.
പിടിയിലായ ദമ്പതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തു. കൂടാതെ, കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെയും അന്വേഷിക്കുന്നുണ്ട്.
ഇവർക്ക് മറ്റേതെങ്കിലും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ ഇത് ചെയ്തതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രക്ഷപ്പെട്ട കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.