Nationwide Airport Alert: രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത നിർദ്ദേശം; ഭീകരാക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണത്തിൻ്റെ മുന്നറിയിപ്പ്
Nationwide Alert In Airport: സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംശയകരമായ രീതിയിലുള്ള പ്രവർത്തനങ്ങളോ ആളില്ലാത്ത ലഗേജുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കാനാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യേണ്ട തയാറെടുപ്പുകൾ നടത്താനും അറിയിപ്പുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ജാഗ്രത നിർദ്ദേശം (Nationwide Alert In Airport). ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഭീകരാക്രമണ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിമാനത്താവളങ്ങൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ബിസിഎഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയകരമായ രീതിയിലുള്ള പ്രവർത്തനങ്ങളോ ആളില്ലാത്ത ലഗേജുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കാനാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യേണ്ട തയാറെടുപ്പുകൾ നടത്താനും അറിയിപ്പുണ്ട്.
നിയമവിരുദ്ധമായ ഇടപെടലുകൾ തടയുന്നതിനുള്ള മുൻകരുതലുകൾ നടപ്പാക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകുന്നതിന് എയർപോർട്ട് ഡയറക്ടർമാർ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കണമെന്നും ബിസിഎഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രാദേശിക ബിസിഎഎസ് ഡയറക്ടർമാർ അവരുടെ അധികാരപരിധിയിലുള്ള വിമാനത്താവളങ്ങളിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
മറ്റ് നടപടികൾക്കൊപ്പം, എല്ലാ ജീവനക്കാരെയും, കോൺട്രാക്ടർമാരെയും, സന്ദർശകരെയും കർശനമായ ഐഡി പരിശോധനകൾക്ക് വിധേയരാക്കണമെന്നും, എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് തുടർച്ചയായി നിരീക്ഷിക്കണമെന്നും സുരക്ഷാ ഏജൻസി അറിയിച്ചു. സംസ്ഥാന പോലീസ്, വിമാനത്താവളങ്ങൾ, വിമാനക്കമ്പനികൾ എന്നിവയുൾപ്പെടെ എല്ലാവർക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.