Ambedkar Statue Desecrated: അംബേദ്കര്‍ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധം; ‘കെജ്രിവാളിന്റെ ദളിത് സ്‌നേഹം വ്യാജം, ആംആദ്മി പാർട്ടിക്ക് ഖലിസ്ഥാനി ബന്ധം’
Ambedkar Statue Desecrated Issue: ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് പഞ്ചാബിലെ അമൃത്സറില്‍ 33 അടി ഉയരമുള്ള അംബേദ്കറുടെ പ്രതിമ തകർക്കപ്പെട്ടത്. അജ്ഞാതരായ ഒരു സംഘമാളുകള്‍ ചുറ്റിക ഉപയോഗിച്ചാണ് പ്രതിമ തകർത്തത്.

ഡോ. ബിആര്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആം ആദ്മി പാർട്ടിയ്ക്കും പഞ്ചാബ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് പഞ്ചാബിലെ അമൃത്സറില്‍ 33 അടി ഉയരമുള്ള അംബേദ്കറുടെ പ്രതിമ തകർക്കപ്പെട്ടത്. അജ്ഞാതരായ ഒരു സംഘം ആളുകൾ ചുറ്റിക ഉപയോഗിച്ച് പ്രതിമ തകർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കെജ്രിവാളിനെതിരെയും എഎപിക്കെതിരെയും വിമർശനങ്ങളുമായി രംഗത്തെത്തി. ദളിത് സമുദായത്തിന് നേരെയുള്ള ആക്രമണം ആണിതെന്ന് ബിജെപി ആരോപിച്ചു.
ഹൃദയഭേദകമായ പ്രവർത്തി എന്നാണ് ഇതിനെ ബിജെപി വക്താവ് സംബിത് പത്ര വിശേഷിപ്പിച്ചത്. ദളിത് പ്രാതിനിധ്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എഎപി പരാചയപ്പെട്ടുവെന്നും, അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചത് ദളിത് വിരുദ്ധ നിലപാടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദളിത് ജനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ അവകാശ വാദങ്ങൾ എല്ലാം തന്നെ ബിജെപി പൂർണമായും നിഷേധിച്ചു. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ് ഉൾപ്പടെയുള്ള നേതാക്കൾ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
ALSO READ: ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
പരസ്യമായി കെജ്രിവാള്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. സംവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളും ബിജെപി ചൂണ്ടിക്കാട്ടി. പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കളായ എംപി ഗുര്‍ജീത് സിംഗ് ഔജ്ല, മുതിര്‍ന്ന നേതാവ് രാജ് കുമാര്‍ വെര്‍ക്ക ഉൾപ്പടെയുള്ളവർ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും നടപടിയെ അപലപിക്കുകയും ചെയ്തു.
നീതിയുടെയും സമത്വത്തിന്റെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ എഎപി സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. ദളിത് സമൂഹത്തോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ നേതാക്കൾ ഉൾപ്പടെയുള്ളവർ ചോദ്യം ചെയ്തു. അംബേദ്കറുടെ എല്ലാ പ്രതിമകള്‍ക്കും സംരക്ഷണമൊരുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയ്ക്ക് ഖാലിസ്ഥാനി ഘടകങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും രംഗത്തെത്തി.