Amit Shah: ബിഹാറില്‍ ‘യഥാര്‍ത്ഥ ദീപാവലി’ നവംബര്‍ 14ന് ആഘോഷിക്കുമെന്ന് അമിത് ഷാ
Amit Shah in Bihar: ആർജെഡിയും സഖ്യകക്ഷികളും ബിഹാറില്‍ നാണംകെട്ട തോല്‍വി നേരിടുമെന്ന് അമിത് ഷാ. ഫലം പ്രഖ്യാപിക്കുന്ന നവംബര്‍ 14ന് ബിഹാറിലെ ജനങ്ങള്‍ യഥാര്‍ത്ഥ ദീപാവലി ആഘോഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
പട്‌ന: ആര്‍ജെഡിയും സഖ്യകക്ഷികളും കനത്ത തോല്‍വി നേരിടുന്ന നവംബര്‍ 14ന് ബിഹാറില്‍ ‘യഥാര്‍ത്ഥ ദീപാവലി’ ആഘോഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ സിവാൻ ജില്ലയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാനേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായ മുഹമ്മദ് ഷഹാബുദ്ദീന്റെ മകൻ ഒസാമ ഷഹാബാണ് സിവാനിലെ രഘുനാഥ്പൂർ മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി. ഇതിനെതിരെ അമിത് ഷാ രൂക്ഷമായി ആഞ്ഞടിച്ചു.
രഘുനാഥ്പൂർ സീറ്റിൽ നിന്ന് മത്സരിക്കുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ മകനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുത്തണമെന്നും, ലാലു പ്രസാദിന്റെയും റാബ്റി ദേവിയുടെയും ‘ജംഗിൾ രാജ്’ സിവാനിലെ ജനങ്ങള്‍ 20 വര്‍ഷമായി സഹിക്കുകയാണെന്നും അമിത് ഷാ ആഞ്ഞടിച്ചു.
ആർജെഡിയും സഖ്യകക്ഷികളും നാണംകെട്ട തോല്‍വിക്ക് സാക്ഷ്യം വഹിക്കും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന നവംബർ 14 ന് ബീഹാറിലെ ജനങ്ങൾ ‘യഥാർത്ഥ ദീപാവലി’ ആഘോഷിക്കും. ബീഹാറിലെ ഇന്ത്യാ മുന്നണി പൂര്‍ണമായും തകര്‍ന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാർ ഇവിടെ തന്നെ തുടരണമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. പക്ഷേ, ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും ബിഹാറില്‍ തുടരാൻ അനുവദിക്കില്ല. ലാലു പ്രസാദ് ബിഹാറില്‍ ‘ജംഗിൾ രാജ്’ തിരികെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. ആർജെഡി മുഹമ്മദ് ഷഹാബുദ്ദീന്റെ മകനെയാണ് സ്ഥാനാർത്ഥിയാക്കിയതെങ്കില്‍, എന്‍ഡിഎ മുൻ ഐപിഎസ് ഓഫീസർ ആനന്ദ് മിശ്രയെ പോലുള്ളവരെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതാണ് എന്‍ഡിഎയും മഹാസഖ്യവും തമ്മിലുള്ള വ്യത്യാസമെന്നും അമിത് ഷാ പറഞ്ഞു.
ബിഹാറിനെ പുരോഗതിയിലെത്തിക്കാന്‍ നിതീഷ് കുമാര്‍ ശ്രമിച്ചു. കഴിഞ്ഞ 10 വര്‍ഷമായി നരേന്ദ്ര മോദി ബിഹാറിനെ വികസിപ്പിക്കുകയാണ്. ‘ജംഗിള്‍ രാജ്’ തിരിച്ചുവരാതിരിക്കാന്‍ ബിഹാറിലെ ജനങ്ങളെ അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.