Rahul Gandhi: രാഹുലിന്റെ ജൻ അധികാർ യാത്ര കടന്നുപോയ 110 മണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടി
Bihar Election 2025: 2022-നും 2024-നും ഇടയിൽ നടന്ന രണ്ട് ഭാരത് ജോഡോ യാത്രകൾ കടന്നുപോയ 41 പാർലമെന്റ് മണ്ഡലങ്ങളിൽ കോൺഗ്രസാണ് വിജയിച്ചത്. തെലങ്കാനയിൽ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു.
പട്ന: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തിയ ‘ജൻ അധികാർ യാത്ര’ കോൺഗ്രസിന് വോട്ടായി മാറിയില്ല. യാത്ര കടന്നുപോയ 110 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നുപോലും ‘പച്ച പിടിക്കാതെ’ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര 25 ജില്ലകളിലൂടെയും 110 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നാണ് പട്നയിൽ അവസാനിച്ചത്. ഏകദേശം 1,300 കിലോമീറ്ററോളം രാഹുൽ ഗാന്ധി സംസ്ഥാനത്ത് സഞ്ചരിച്ചു. എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചാണ് അദ്ദേഹം ഈ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. യാത്രയിലുടനീളം കണ്ട വലിയ ജനക്കൂട്ടം പക്ഷേ കോൺഗ്രസിന് വോട്ടായി രൂപാന്തരപ്പെട്ടില്ല.
കുളത്തിൽ ചാടിയ മണ്ഡലത്തിൽ മാത്രം ആശ്വാസം
രാഹുൽ ഗാന്ധി ജൻ അധികാർ യാത്രയ്ക്കിടെ കുളത്തിൽ ചാടി സമൂഹമാധ്യമങ്ങളിൽ വൈറലായ ബെഗുസാരായ് മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023 തെലങ്കാന തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി നടത്തിയ യാത്രകൾ കോൺഗ്രസിന് വലിയ ഗുണം ചെയ്തിരുന്നു.
2022-നും 2024-നും ഇടയിൽ നടന്ന രണ്ട് ഭാരത് ജോഡോ യാത്രകൾ കടന്നുപോയ 41 പാർലമെന്റ് മണ്ഡലങ്ങളിൽ കോൺഗ്രസാണ് വിജയിച്ചത്. തെലങ്കാനയിൽ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു.
എന്നാൽ, ബിഹാറിലെ യാത്രയിൽ ഈ ‘മാജിക്’ ഏറ്റില്ല. ബി.ജെ.പി.ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരായ ‘വോട്ട് ചോരി’ ആരോപണം വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന ആക്ഷേപം.
ഘടകകക്ഷികളിലെ ഐക്യമില്ലായ്മ
ബിഹാറിലെ പരാജയത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗിക വിലയിരുത്തൽ നടത്തിയിട്ടില്ലെങ്കിലും, ഘടകകക്ഷികൾക്കിടയിലെ ഐക്യമില്ലായ്മ തിരിച്ചടിയായി എന്നാണ് പ്രാഥമിക നിഗമനം. ആർ.ജെ.ഡി.യുടെ തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ കോൺഗ്രസ് മടിച്ചുനിന്നതും പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നു.