Bihar Election Results 2025: വോട്ടെണ്ണൽ ആരംഭിച്ചു; സ്ട്രോങ് റൂമുകളിൽ ത്രിതല സുരക്ഷ ഏർപ്പെടുത്തിയെന്ന് പോലീസ്
Bihar Election Counting Started: ബീഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. സ്ട്രോങ് റൂമുകളിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ബീഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സ്ട്രോങ് റൂമുകളിൽ ശക്തമായ, ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്ട്രോങ് റൂമുകളും പരിസരപ്രദേശങ്ങളും പോലീസിൻ്റെ നിരീക്ഷണത്തിലാണെന്ന് ഗയ എസ്എസ്പി ആനന്ദ് കുമാർ പറഞ്ഞു.
“എല്ലാ സ്ട്രോങ് റൂമിലും ത്രിതല സുരക്ഷയുണ്ട്. അതിനൊപ്പം, എല്ലാ പ്രവേശനകവാടങ്ങളും നിർണായക ഇടങ്ങളും പോലീസിൻ്റെ നിയന്ത്രണത്തിലാണ്. നഗരവും സമീപപ്രദേശങ്ങളും റോന്ത് ചെയ്യുന്ന 10 മോട്ടോർസൈക്കിൾ ദ്രുതകർമ്മസേനയുണ്ട്. 200 പേർ നിരന്തരം പട്രോളിംഗിലുമുണ്ട്. കൺട്രോൾ റൂം സർവസജ്ജമാണ്. എല്ലായിടത്തും കൃത്യമായി എല്ലാവിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വോട്ടെണ്ണൽ സമാധാനപരമായി നടത്തും.”- അദ്ദേഹം പ്രതികരിച്ചു.
Also Read: Bihar Assembly Election Result: ബിഹാർ ആർക്കൊപ്പം; തിരഞ്ഞെടുപ്പ് ഫലം ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ
പോസ്റ്റൽ ബാലറ്റുകളാണ് ഇപ്പോൾ എണ്ണുന്നത്. 8:30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകുമെന്നാണ് സൂചനകൾ. 243 അംഗങ്ങളുള്ള നിയമസഭയാണ് ബീഹാറിലേത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ 67.13 ശതമാനം പോളിംഗാണ് ബീഹാറിൽ രേഖപ്പെടുത്തിയത്.
എക്സിറ്റ് പോളുകൾ തിരുത്തി തേജസ്വി യാദവ് മുഖ്യമന്ത്രിയാവുമെന്നാണ് ആർജെഡിയുടെ അവകാശവാദം. മഹാഗത്ബന്ധൻ വിജയിക്കുമെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. പ്രചാരണം എന്തായാലും ഫലം തങ്ങൾക്കനുകൂലമായിരിക്കും. നിതീഷ് കുമാർ സർക്കാരിൻ്റെ ഭരണം അവസാനിക്കാൻ പോകുന്നു. മഹാഗത്ബന്ധൻ സർക്കാർ അധികാരത്തിലേറും. ബീഹാറിൻ്റെ ഭാവി സംരക്ഷിക്കാൻ ആളുകൾ തേജസ്വിയെ അനുഗ്രഹിച്ചിരിക്കുന്നു. നിതീഷ് കുമാർ സർക്കാർ ഏതാനും മണിക്കൂറുകൾ കൂടിയേ അധികാരത്തിൽ തുടരൂ. ആളുകൾ കാത്തിരിക്കുന്ന സമയം വന്നിരിക്കുന്നു. തേജസ്വി നവംബർ 18ന് അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി.