BJP Leader Dies: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനായി അന്വേഷണം
BJP Leader Gulfam Singh Yadav Dies: ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. വിഷം കുത്തിവച്ച് അക്രമികൾ കടന്നുകളയുകയായിരുന്നുവെന്നാണ് ഗുന്നൗർ സർക്കിൾ ഓഫിസർ ദീപക് തിവാരി പറഞ്ഞു. ഇവർക്കായി അന്വേഷണം നടത്തിവരുകയാണ്.

ലക്നൗ: ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുൽഫാം സിങ് യാദവിനെയാണ് (60) വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ സംഭാലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഡഫ്റ്റാര ഗ്രാമത്തിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. വിഷം കുത്തിവച്ച് അക്രമികൾ കടന്നുകളയുകയായിരുന്നുവെന്നാണ് ഗുന്നൗർ സർക്കിൾ ഓഫിസർ ദീപക് തിവാരി പറഞ്ഞു. ഇവർക്കായി അന്വേഷണം നടത്തിവരുകയാണ്.
നേതാവിനെ സന്ദർശിക്കാനെന്ന പേരിൽ എത്തിയതായിരുന്നു അക്രമികൾ. തുടർന്ന് സുഖവിവരങ്ങൾ അന്വേഷിച്ചതിനു പിന്നാലെ യാദവിൽനിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. ഇതിനു ശേഷം മുറിയിൽ കിടക്കാൻ പോയ യാദവിന്റെ വയറ്റിൽ പ്രതികള്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ പ്രതികൾ സ്ഥലം വിട്ടു. സംഭവത്തിനു ശേഷം വേദനകൊണ്ടു അലറിവിളിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് വീട്ടിൽ പരിശോധന നടത്തി. അന്വേഷണത്തിൽ പ്രതികളുടെ ഹെൽമറ്റും സിറിഞ്ചും ഫൊറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരുകയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് എസ്‍പി കൃഷ്ണ കുമാർ ബിഷ്ണോയ് പറഞ്ഞു. 2004ൽ ഗുന്നൗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്‍പി നേതാവ് മുലായം സിങ് യാദവിനെതിരെ ബിജെപി ടിക്കറ്റിൽ യാദവ് മത്സരിച്ചിരുന്നു. ഇതിനു പുറമെ പാർട്ടിയിൽ നിരവധി പദവികളും വഹിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചതായും ദീപക് തിവാരി പറഞ്ഞു.