Constitution’s Preamble: ഭരണഘടനാ ആമുഖം; മതേതരത്വവും സോഷ്യലിസവും നീക്കില്ലെന്ന് കേന്ദ്രം
Constitution's Preamble: ഭരണഘടനാ ആമുഖത്തിൽ ഉൾപ്പെടുത്തിയ ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞിരുന്നു.

Arjun Ram Meghwal
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വവും എന്നീ വാക്കുകൾ ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമ നീതി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.
രാജ്യസഭാ എംപി രാംജി ലാൽ സുമന്റെ ചോദ്യത്തിന് മറുപടിയായി, ഈ വിഷയത്തിൽ ഔദ്യോഗിക തീരുമാനമോ നിർദ്ദേശമോ എടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.
‘ചില ഗ്രൂപ്പുകൾ ഈ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ വാദിക്കുകയോ ചെയ്യുന്നുണ്ടാകാം. അത്തരം ചർച്ചകൾ പൊതുചർച്ചയ്ക്ക് കാരണമായേക്കാം, പക്ഷേ അവ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനെയോ പ്രവർത്തനങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ക്ഷേമരാഷ്ട്ര പദവിയെ സോഷ്യലിസം പ്രതിഫലിപ്പിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് മതേതരത്വം എന്നുമുള്ള 2024 ലെ സുപ്രീം കോടതി നിരീക്ഷണവും മന്ത്രി ആവർത്തിച്ചു.
ഭരണഘടനാ ആമുഖത്തിൽ ഉൾപ്പെടുത്തിയ ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞിരുന്നു. ആർ എസ് എസ് നേതാവിന്റെ പരാമർശം പാർലമെന്റിൽ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ആർഎസ്‌എസ്-ബിജെപിക്ക് ഭരണഘടന ആവശ്യമില്ല, അവർക്ക് ‘മനുസ്മൃതി’ വേണമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു.