Delhi Blast: ഉമർ സ്‌ഫോടകവസ്തുക്കൾ സംയോജിപ്പിച്ചത് ചെങ്കോട്ടയ്ക്കരിൽവച്ച്; ചെലവഴിച്ചത് 3 മണിക്കൂർ
Delhi Car Blast Latest Update: നവംബർ പത്താംതീയതി ഉച്ചക്ക് ശേഷം ഉമർ 3.19-ന് പാർക്കിങ്ങിലേക്ക് കാറോടിച്ച് കയറുന്നതും വൈകുന്നേരം 6.28-ന് പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. ചെങ്കോട്ടയ്ക്ക് അരികിൽ സ്‌ഫോടനം നടന്നത് ഏകദേശം 6.52-നാണ്.
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവിരങ്ങൾ പുറത്ത്. ചാവേറെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദ് സ്‌ഫോടകവസ്തുക്കൾ സംയോജിപ്പിച്ചത് ചെങ്കോട്ടയ്ക്ക് സമീപത്തെ പൊതു പാർക്കിങ് സ്ഥലത്തുവെച്ചാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ഇയാൾ മൂന്ന് മണിക്കൂർ സമയം ചെലവിട്ടതായാണ് വിവരം.
സുനെഹ്‌രി മസ്ജിദിന് സമീപമുള്ള പാർക്കിങ്ങിൽ ചെലവഴിച്ച മൂന്ന് മണിക്കൂറിൽ അയാൾ എന്ത് ചെയ്തു എന്നത് നേരത്തെ ഉയർന്നുവന്ന ചോദ്യങ്ങളാണ്. സ്‌ഫോടനത്തിന് മുൻപുള്ള ഉമറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. ഈ ചോദ്യത്തിനാണ് നിലവിൽ ഉത്തരം ലഭിച്ചിരിക്കുന്നത്.
നവംബർ പത്താംതീയതി ഉച്ചക്ക് ശേഷം ഉമർ 3.19-ന് പാർക്കിങ്ങിലേക്ക് കാറോടിച്ച് കയറുന്നതും വൈകുന്നേരം 6.28-ന് പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. ചെങ്കോട്ടയ്ക്ക് അരികിൽ സ്‌ഫോടനം നടന്നത് ഏകദേശം 6.52-നാണ്. പാർക്കിങ്ങിൽ ചെലവഴിച്ച സമയത്ത് ഒരുവട്ടം പോലും ഉമർ കാറിന് പുറത്തിറങ്ങിയിട്ടില്ലെന്നതും സംശയം ബലപ്പെടുത്തിയിരുന്നു.
ALSO READ: ഇവനാണ് അവന്‍ ! ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരൻ ഉമർ നബിയുടെ സഹായി ജാസിർ ബിലാൽ വാനിയുടെ ചിത്രം പുറത്ത്
സ്‌ഫോടകവസ്തുക്കൾ കൂട്ടിയോജിപ്പിക്കാനാണ് ഉമർ മൂന്നുമണിക്കൂറോളം കാറിൽ നിന്ന് പുറത്തിറങ്ങാതെ പാർക്കിങ് സ്ഥലത്ത് ചിലവഴിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അത് പൂർത്തിയാക്കിയ ശേഷം, ഉടൻതന്നെ ഇയാൾ അവിടെനിന്ന് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.
രാവിലെ ഡൽഹിയിൽ എത്തിയശേഷം തന്റെ കൂട്ടാളികളുമായി ഉമർ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ആക്രമണം എവിടെ നടത്തണം എന്നതാകാം ഇവരുടെ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തതെന്നും സംശയിക്കുന്നുണ്ട്. ഓൾഡ് ഡൽഹിയിലേക്ക് കടക്കുന്നതിന് മുൻപ് മയൂർവിഹാറിലൂടെയും കൊണാട്ട് പ്ലേസിലൂടെയും ഉമർ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് സ്ഫോടനം നടത്തുന്നതിനായി ചെങ്കോട്ടയുടെ സമീപത്തെ പാർക്കിങ് സ്ഥലം തിരഞ്ഞെടുത്തത്.
തിങ്കളാഴ്ചയായതിനാൽ അവിടെ സന്ദർശകർ ഇല്ലായിരുന്നു. ഈ ദിവസം ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനമില്ലെന്ന കാര്യം ഉമറിനും അയാളെ നിയന്ത്രിച്ചിരുന്നവർക്കും ധാരണയില്ലായിരുന്നു. പാർക്കിങ് സ്ഥലവും ഏറെക്കുറേ വിജനമായിരുന്നു. ഇതോടെ പാർക്കിങ് സ്ഥലത്ത് സ്‌ഫോടനം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ച് തിരക്കേറിയ സുഭാഷ് മാർഗിൽ സ്‌ഫോടനം നടത്താൻ തീരുമാനിക്കുകയായിരുന്നു.