Delhi Blast: ചെങ്കോട്ട സ്ഫോടനം; പിന്നിൽ 8 ഡോക്ടർമാരടങ്ങുന്ന പത്തംഗ സംഘം, കൂടുതൽ വിവരങ്ങൾ പുറത്ത്
Delhi Red Fort Car Blast: പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരൻ ഹൻജുല്ല എന്ന ഉമർ-ബിൻ-ഖത്താബും ഇസ്ലാമിക പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വാഗെയുമാണ് ഈ മൊഡ്യൂളിന്റെ തലവൻമാരെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽനിന്നുള്ള ഒരു ഇസ്ലാമിക പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വാഗെ.
ന്യൂഡൽഹി: ചെങ്കോട്ടയിലെ കാർ സ്ഫോടന (Delhi red fort car blast) കേസിൽ അന്വേഷണം കൂടുതൽപേരിലേക്ക്. ഡോക്ടർമാരടക്കം 10 പേരടങ്ങുന്ന ഭീകര സംഘമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം വിരൽചൂണ്ടുന്നത്. പത്തുപേർ ഉൾപ്പെടുന്ന ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരൻ ഹൻജുല്ല എന്ന ഉമർ-ബിൻ-ഖത്താബും ഇസ്ലാമിക പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വാഗെയുമാണ് ഈ മൊഡ്യൂളിന്റെ തലവൻമാരെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽനിന്നുള്ള ഒരു ഇസ്ലാമിക പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വാഗെ.
ഹരിയാണ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള തീവ്രവാദികളായ ഡോക്ടർമാരും കശ്മീരിലെ തീവ്രവാദികളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ വാഗെയും ഉൾപ്പെട്ടിരുന്നതായാണ് വിവരം. ഇവർക്കും ജെയ്‌ഷെ മുഹമ്മദിനു ഇടയിലുള്ള കണ്ണിയാണ് ഇയാളെന്നും ഉദ്യോഗസ്ഥർ പറയുന്നു. തീവ്രവാദ ബന്ധത്തിൽ മുമ്പ് അറസ്റ്റിലായ ഡോക്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയതും ഇയാളാണെന്നാണ് വിവരം.
നേരത്തേ അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദും ജെയ്‌ഷെ മുഹമ്മദിനും ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയവർക്കും ഇടയിലെ മറ്റൊരു കണ്ണിയാണ്. ചെങ്കോട്ട സ്‌ഫോടനത്തിൽ ഉൾപ്പെട്ടവർക്കായി 20 ലക്ഷം രൂപയുടെ ധനസഹായം സമാഹരിച്ചതും ഷഹീൻ തന്നെയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതേസമയം വാഗെയാണ് ഈ സംഘത്തിലെ പ്രധാനിയെന്നാണ് വിവരം.