DGCA Warns Air India: നിയമലംഘനങ്ങൾ ആവർത്തിക്കുന്നു, ലൈസൻസ് റദ്ദാക്കും; എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഡിജിസിഎ
DGCA Warns Air India Over Violations: ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഈ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കാനാണ് ഡിജിസിഎ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഡിജിസിഎ എത്തിയിരിക്കുന്നത്.

ന്യൂഡൽഹി: വിമാനത്തിലെ ക്രൂ അംഗങ്ങളുടെ ഷെഡ്യൂളിങ്ങിലെയും റോസ്റ്ററിങ്ങിലെയും ആവർത്തിച്ചുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ക്രമക്കേടുകളെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഡിജിസിഎ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഡിജിസിഎ എത്തിയിരിക്കുന്നത്.
ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഈ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കാനാണ് ഡിജിസിഎ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയത്. ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ (ഐഒസിസി) ഡിവിഷണൽ വൈസ് പ്രസിഡന്റ് ചുര സിംഗ്, ക്രൂ ഷെഡ്യൂളിംഗ് ചീഫ് മാനേജർ-ഡിഒപിഎസ് പിങ്കി മിത്തൽ, ക്രൂ ഷെഡ്യൂളിംഗ്-പ്ലാനിംഗ്-പായൽ അറോറ എന്നിവരെയാണ് പുറത്താക്കാൻ നിർദ്ദേശിച്ചത്.
അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെയുള്ള ആഭ്യന്തര നടപടികൾ വേഗത്തിലാക്കാനും ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉടൻ വരുത്തുമെന്നും ഈ കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് എയർ ഇന്ത്യ ഡിജിസിഎ നിർദ്ദേശത്തോട് പ്രതികരിച്ചത്.
അതേസമയം ഭാവിയിൽ ക്രൂ ഷെഡ്യൂളിംഗ് മാനദണ്ഡങ്ങൾ, ഫ്ലൈറ്റ് സമയം തുടങ്ങിയ കാര്യങ്ങളിൽ ക്രമകേടുകൾ കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻ്റ് ചെയ്യുകയോ റദ്ദാക്കകുയോ തുടങ്ങിയ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ഡിജിസിഎ മുന്നറിയിപ്പിൽ പറയുന്നത്. ഡിജിസിഎയുടെ നിർദ്ദേശം പാലിച്ചതായും ഉത്തരവിൽ പേരുള്ള മൂന്ന് ഉദ്യോഗസ്ഥരെയും നീക്കം ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു.
ജൂൺ 12 ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചിരുന്നു. ഇതിനി പിന്നാലെയാണ് എയർ ഇന്ത്യ കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായത്. അപകടത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് ഡിജിസിഎയുടെ നടപടി.