Pahalgam Terror Attack: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ചു; രണ്ടു പേരെ പിടികൂടി എന്‍ഐഎ
NIA arrests two persons: ഭീകരാക്രമണത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ടു പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പഹൽഗാം സ്വദേശികളായ പർവൈസ് അഹമ്മദ് ജോത്തര്‍, ബഷീർ അഹമ്മദ് ജോത്തര്‍ എന്നിവരാണ് പിടിയിലായത്. ഭീകരർക്ക് താമസം, ഭക്ഷണം തുടങ്ങിയ സഹായങ്ങള്‍ ഇവര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ ഭീകരരെക്കുറിച്ച് ഇരുവരും അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തി. ആക്രമണം നടത്തിയവര്‍ പാക് പൗരന്മാരാണെന്നും ഇവര്‍ എന്‍ഐഎയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. രണ്ടായിരത്തിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ ചിലര്‍ക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം കേസെടുത്തിരുന്നു. എന്‍ഐഎയെ കൂടാതെ ജമ്മു കശ്മീര്‍ പൊലീസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കരുതുന്ന നൂറിലധികം പേരുടെ വീടുകളില്‍ റെയ്ഡ് നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നു.
ഭീകരാക്രമണത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.




കശ്മീരിലെ ഷോപിയാൻ, കുൽഗാം, പുൽവാമ, സോപോർ, കുപ്വാര എന്നിവയുൾപ്പെടെ 32 സ്ഥലങ്ങളിൽ അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു പേരെ പിടികൂടിയത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ജമ്മു കശ്മീര്‍ പൊലീസിന്റെയും, അര്‍ധ സൈനിക വിഭാഗത്തിന്റെയും സഹായത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടായിരുന്നോ ഈ റെയ്ഡുകളെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 22 ന്, പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ തീവ്രവാദികൾ വിനോദസഞ്ചാരികൾക്ക് നേരെ നടത്തിയ വെടിവയ്പില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.