Dharmasthala: എല്ലാം വ്യാജമോ? തലയോട്ടി ലാബിൽ നിന്ന് കടത്തിയതെന്ന് സംശയം; ധർമ്മസ്ഥല കേസിൽ കൂടുതൽ വിവരങ്ങൾ
Dharmasthala Mass Burial Case: തൊഴിലാളിക്കെതിരെ വ്യാജ മൊഴി നൽകി എന്ന വകുപ്പ് ചുമത്തുമെന്നാണ് നിലവിൽ പോലീസ് പറയുന്നത്. നൽകിയ തെളിവുകളടക്കം വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ധർസ്ഥലയിലെ ചതുപ്പ് നിറഞ്ഞ സ്ഥലത്ത് നിന്ന് കുഴിച്ചെടുത്ത തലയോട്ടി അടക്കം വ്യാജമാണെന്നാണ് വിവരം.

Dharmasthala
ബംഗളൂരു: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളുയുടെ വെളിപ്പെടുത്തൽ വ്യാജമെന്ന് അന്വേഷണ സംഘം. ദിവസങ്ങൾ നീണ്ട തിരച്ചിലിനും അന്വേഷണത്തിനും പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവവികാസങ്ങളിൽ വൻ ട്വിസ്റ്റ് നടന്നിരിക്കുന്നത്. ശുചീകരണ തൊഴിലാളിയുടെ അറസ്റ്റ് പിന്നാലെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെറ്റായ മൊഴി കോടതിക്ക് നൽകിയതും വ്യാജ തെളിവ് ഹാജരാക്കിയതും ഉൾപ്പെടെയുള്ള മാരകമായ കുറ്റങ്ങളാകും ഇയാൾക്ക് മേൽ ചുമത്തുക.
ധർമ്മസ്ഥലയിൽ പോലീസിനെ അറിയിക്കാതെയാണ് താൻ മൃതദേഹങ്ങൾ കുഴിച്ചുമൂടിയതെന്നായിരുന്നു ശുചീകരണ തൊഴിലാളി കോടതിയിൽ നൽകിയ ആദ്യത്തെ പ്രധാന മൊഴി. എന്നാൽ ഇന്നലെ നൽകിയ മൊഴിയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് ഉണ്ടായിരുന്നത്. എസ്ഐടി തലവൻ പ്രണബ് മൊഹന്തിക്ക് നൽകിയ മൊഴിയിലാണ് മാറ്റം വന്നിരിക്കുന്നത്. മൃതദേഹങ്ങളിൽ മിക്കതും പോലീസിനെ അറിയിച്ചാണ് മറവ് ചെയ്തതെന്നും ചില മൃതദേഹങ്ങൾ പോലീസിനെ അറിയിക്കാതെയും മറവ് ചെയ്തിട്ടുണ്ടെന്നുമാണ് ഇയാൾ മൊഴി മാറ്റിപ്പറഞ്ഞത്.
ഇതോട് കൂടി കേസാകെ തിരിഞ്ഞുമറിയുകയായിരുന്നു. തൊഴിലാളിക്കെതിരെ വ്യാജ മൊഴി നൽകി എന്ന വകുപ്പ് ചുമത്തുമെന്നാണ് നിലവിൽ പോലീസ് പറയുന്നത്. നൽകിയ തെളിവുകളടക്കം വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ധർസ്ഥലയിലെ ചതുപ്പ് നിറഞ്ഞ സ്ഥലത്ത് നിന്ന് കുഴിച്ചെടുത്ത തലയോട്ടി അടക്കം വ്യാജമാണെന്നാണ് വിവരം. ഇത് ധർമ്മസ്ഥലയിലേത് അല്ല എന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
തലയോട്ടി ഒരു ലാബോറട്ടറിയിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണോ എന്നതടക്കം പോലീസ് സംശയിക്കുന്നുണ്ട്. അതിനിടെ ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് നിന്ന് 2003ൽ തൻ്റെ മകളെ കാണാതായെന്ന് പറഞ്ഞത് കള്ളമാണെന്ന് സുജാത ഭട്ട്. കാണാതായെന്ന് അവകാശപ്പെട്ട അനന്യയുടെ അമ്മയാണ് സുജാത ഭട്ട്. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ പറഞ്ഞതെന്നും ഇൻസൈറ്റ് റഷ് ചാനലിനോട് അവർ വെളിപ്പെടുത്തി.