Dharmasthala Case: ധർമ്മസ്ഥല കേസ്; അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
Dharmasthala Mass Burial Case: ധർമ്മസ്ഥലയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു എന്നാണ് ശുചീകരണ തൊഴിലാളിയായ ചിന്നയ്യ വെളിപ്പെടുത്തിയത്. മൃതദേഹം മറവ് ചെയ്തെന്ന് ആരോപിച്ച് ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ചത്.

Dharmasthala
ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസിൻ്റെ (Dharmasthala Mass Burial Case) അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി. ചിന്നയ്യ എന്ന വ്യക്തിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ അന്വേഷണമാണ് കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. കേസിൽ പങ്കാളികളെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
കേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. വരുന്ന നവംബർ 12ന് ഇതേ ഹർജിയിൽ വീണ്ടും കോടതി വിശദമായ വാദം കേൾക്കും. അതുവരെ കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തിവയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
കേസിൽ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങൾക്ക് പത്ത് സമൻസുകൾ അയച്ചതായും, ഇത് നിയമവിരുദ്ധ നടപടി ആണെന്നും ഹർജിയിൽ അവർ ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പോലീസിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എസ്. ബാലകൃഷ്ണൻ കോടതിയിൽ വാദിച്ചു.
ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ല എന്ന് അന്വേഷണ സംഘത്തെ വിമർശിച്ചു. ധർമസ്ഥലയിൽ ഉയർന്ന് വന്ന വിവാദങ്ങൾക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റിനെ മാറ്റിനിർത്താനും ഉത്തരവ് വന്നരുന്നു. മഹേഷ് ഷെട്ടി തിമരോടി ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതാണ് വിലക്കിയത്. അഞ്ച് കേസുകളിൽ ഇയാൾ പ്രതിയാണെന്ന സംശയത്തെ തുടർന്നായിരുന്നു നീക്കം.
ധർമ്മസ്ഥലയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു എന്നാണ് ശുചീകരണ തൊഴിലാളിയായ ചിന്നയ്യ വെളിപ്പെടുത്തിയത്. മൃതദേഹം മറവ് ചെയ്തെന്ന് ആരോപിച്ച് ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ചത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.