Dharmasthala Mass Burial: അധികം പഴക്കമില്ലാത്ത മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി, ധർമസ്ഥലയിൽ ദുരൂഹത തുടരുന്നു
Dharmasthala Mass Burial: 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്‌റ്റേഷനില്‍നിന്ന് നീക്കം ചെയ്തെന്നാണ് പുതിയ വെളിപ്പെടുത്തൽ.
ന്യൂഡൽഹി: ധർമസ്ഥലയിൽ ദുരൂഹത തുടരുന്നു. അധികം പഴക്കമില്ലാത്ത ഒരു മൃതദേഹം കൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് മൃതദേഹം കണ്ടത്. മരിച്ചത് പുരുഷൻ ആണെന്നാണ് സൂചന.
മൃതദേഹം മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നില്ല. മൃതദേഹത്തിന്‍റെ അടുത്ത് നിന്ന് മുണ്ടും ഷർട്ടും ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്തതാണോ എന്ന സംശയവുമുണ്ട്. മൃതദേഹത്തിന് വളരെയധികം വര്‍ഷം പഴക്കമില്ല എന്നാണ് സൂചന. അസ്ഥിപഞ്ജരം ഏതാണ്ട് പൂർണ്ണമായി കാണാമായിരുന്ന സ്ഥിതിയിലായിരുന്നു.
അതേസമയം, ധർമസ്ഥലയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ സംഭവിക്കുകയാണ്. 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്‌റ്റേഷനില്‍നിന്ന് നീക്കം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. വിവരാവകാശനിയമപ്രകാരം ധര്‍മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയായ ജയന്ത് നല്‍കിയ അപേക്ഷയിലാണ് പൊലീസിൽ നിന്ന് ഇത്തരമൊരു മറുപടി ലഭിച്ചത്.
ALSO READ: അഞ്ചിടത്ത് കുഴിച്ചിട്ട് ഒന്നും കണ്ടെത്താനായില്ല; ബാക്കിയുള്ളത് എട്ട് പോയിന്‍റുകളിലെ പരിശോധന
ബെല്‍ത്തങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായവരുടെ വിവരങ്ങളും ചിത്രങ്ങളും അസ്വാഭാവികമരണങ്ങളുടെ വിവരങ്ങളും അജ്ഞാതമൃതദേഹങ്ങളുടെ വിവരങ്ങളും തേടിയായിരുന്നു ജയന്ത് അപേക്ഷ നൽകിയത്. എന്നാൽ, തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, നോട്ടീസുകള്‍, ഇവരുടെ ചിത്രങ്ങള്‍, ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്തെന്ന വിചിത്രമായ മറുപടിയാണ് പൊലീസ് നൽകിയത്.