divorce Over Onion: 23 വർഷത്തെ ദാമ്പത്യം പിരിയാൻ കാരണം വെളുത്തുള്ളിയും ഉള്ളിയും… വിവാഹമോചനം ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി
2002-ലാണ് ഇവർ വിവാഹിതരായത്. സ്വാമിനാരായൺ വിഭാഗക്കാരിയായ ഭാര്യ അവരുടെ ചിട്ട അനുസരിച്ച് ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലായിരുന്നു.
അഹമ്മദാബാദ്: അടുക്കളയിൽ തുടങ്ങിയ ഒരു തർക്കം ഗുജറാത്തിലെ ഒരു ദമ്പതികളുടെ 23 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചു. ഭാര്യയുടെ ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കിയുള്ള ഭക്ഷണശീലമാണ് വലിയ കുടുംബ കലഹത്തിലേക്കും ഒടുവിൽ ഡിവോഴ്സിലേക്കും എത്തിച്ചത്. അഹമ്മദാബാദ് കുടുംബക്കോടതിയുടെ വിവാഹമോചന വിധി ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
വിവാഹബന്ധം തകരാൻ കാരണം
2002-ലാണ് ഇവർ വിവാഹിതരായത്. സ്വാമിനാരായൺ വിഭാഗക്കാരിയായ ഭാര്യ അവരുടെ ചിട്ട അനുസരിച്ച് ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലായിരുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് ഈ ചേരുവകൾ ചേർത്ത ഭക്ഷണം ഉണ്ടാക്കുമ്പോൾ ഭാര്യക്ക് ഭർത്താവിന്റെ അമ്മ പ്രത്യേകം ഭക്ഷണം പാചകം ചെയ്തു നൽകിയിരുന്നു. എന്നാൽ, ഈ ഭക്ഷണരീതിയിലെ വ്യത്യാസം കാലക്രമേണ ദമ്പതികൾക്കിടയിലെ പ്രധാന പ്രശ്നമായി മാറി.
ഈ മതപരമായ വിശ്വാസവും ഉള്ളി-വെളുത്തുള്ളി ഉപഭോഗവുമാണ് ഇരുവർക്കുമിടയിലെ ഭിന്നതയുടെ പ്രധാന കാരണം എന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിന്റെ പീഡനം സഹിക്കാതെ വന്നപ്പോൾ 2007-ൽ ഭാര്യ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയി. 2013-ൽ ഭർത്താവ് താൻ പീഡനത്തിന് ഇരയായെന്നും ഭാര്യ തന്നെ ഉപേക്ഷിച്ചെന്നും ചൂണ്ടിക്കാട്ടി കുടുംബക്കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. 2024 മെയ് മാസത്തിൽ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചു.
ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, പിന്നീട് വിവാഹബന്ധം വേർപെടുത്തുന്നതിനെ എതിർക്കുന്നില്ലെന്ന് ഭാര്യ അറിയിച്ചു. എന്നാൽ, കുടുംബക്കോടതി അനുവദിച്ച ജീവനാംശം ലഭിക്കുന്നതിലെ ആശങ്കയാണ് അവർ ഉന്നയിച്ചത്.
18 മാസമായി ജീവനാംശം ലഭിച്ചിട്ടില്ലെന്നും ആകെ 13,02,000 രൂപ കുടിശ്ശികയുണ്ടെന്നും ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിൽ 4,27,000 രൂപ ഭർത്താവ് നേരത്തെ കോടതിയിൽ കെട്ടിവെച്ച തുക ഉൾപ്പെടെ ഭാര്യക്ക് കൈമാറാനും, ബാക്കി തുക എത്രയും പെട്ടെന്ന് കുടുംബക്കോടതിയിൽ അടയ്ക്കാനും ഹൈക്കോടതി ഭർത്താവിന് നിർദേശം നൽകി. ഇതോടെ, ഇരുവർക്കുമിടയിലെ 23 വർഷം നീണ്ട ദാമ്പത്യം അവസാനിച്ചു.