30 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന നേതാവും, 23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളിയും
55 മണിക്കൂർ മാത്രം പദവി വഹിച്ച കർണ്ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മഹരാഷ്ട്രയിൽ 80 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്, ബീഹാറിൽ സതീഷ് പ്രസാദ് സിംഗ്, ഹരിയാനയിലെ ഓം പ്രകാശ് ചൗട്ടാല, 52 ദിവസം ഡൽഹി മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് എന്നിവരെല്ലാം കുറഞ്ഞ കാലയളവ് മാത്രം ഭരണത്തിലിരുന്നവരാണ്. എന്നാൽ ചില രസകരമായ വസ്തുതകളെല്ലാം ഇവരുടെ കാലയളവിൽ ഉണ്ട് താനും.

പ്രതീകാത്മക ചിത്രം
സന്ധ്യാനേരങ്ങൾ ശുഭകരമായതൊന്നിനും പറ്റിയതല്ലെന്നാണ് പൊതുവെ നാട്ടുനടപ്പ് അതുകൊണ്ട് തന്നെ ഏതൊരു നല്ല കാര്യവും പകലാണ് വെയ്ക്കാറ്. എന്നാൽ വർഷങ്ങൾക്ക്, കൃത്യമായി പറഞ്ഞാൽ 1998 ഫെബ്രുവരി 21-ലെ ആ രാത്രിയിൽ ഉത്തർപ്രദേശിലൊരു സത്യപ്രതിഞ്ജ നടന്നു, പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുകയായിരുന്നു അന്ന്. ലോക് താന്ത്രിക് കോൺഗ്രസ്സ് പാർട്ടിയുടെ നേതാവ് ജഗദാംബിക പാൽ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്നത്തെ ബിജെപിയുടെ കല്യാൺ സിംഗ് സർക്കാരിനെ ഗവർണർ രോമേഷ് ഭണ്ഡാരി പിരിച്ചു വിട്ടതായിരുന്നു കാരണം.
എന്നാൽ കല്യാൺ സിംഗ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും തനിക്ക് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. വെറും ഒരു ദിവസം മാത്രം മുഖ്യമന്ത്രിയായിരിക്കാനെ ജഗദാംബിക പാലിന് കഴിഞ്ഞുള്ളു. അങ്ങനെ വെറും 30 മണിക്കൂർ മാത്രം മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന് റെക്കോർഡിന് കാരണമായി. തീർന്നിട്ടില്ല, ഇനിയുമുണ്ട് ഇത്തരം ചെറിയ കാലം മുഖ്യമന്ത്രിയായിരുന്ന നേതാക്കാൻമാർ
23 ദിവസത്തിൽ പദവി ഒഴിഞ്ഞ മലയാളി
ജാനകീ രാമചന്ദ്രൻ എന്ന പേരിനേക്കാൾ തമിഴ്നാട് മുഖ്യമന്ത്രി എംജിആറിൻ്റെ ഭാര്യ എന്ന പേരിലാണ് ജാനകീ രാമചന്ദ്രൻ എന്ന വൈക്ക് കാരി അറിയപ്പെട്ടത്. എംജി ആറിൻ്റെ മരണശേഷം അനിശ്ചിതത്വത്തിലായിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, മുഖ്യമന്ത്രിയാകാൻ ജാനകീ രാമചന്ദ്രൻ നിർബന്ധിതയായി. 1988 ജനുവരി 7-ന് അവർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ഇടയിൽ എഐഎഡിഎംകെയിലുണ്ടായ പിളർച്ച മൂലം നിയമസഭയിൽ അവർക്ക് ഭൂരിപക്ഷം നഷ്ടമായി, ഇതോടെ കേന്ദ്രം തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അങ്ങനെ വെറും 24 ദിവസം മാത്രം മുഖ്യമന്ത്രിയായി ജാനകീ രാമചന്ദ്രൻ മറ്റൊരു സവിഷേതക്ക് കാരണമായി. ഇന്ത്യയിൽ ഏറ്റവും കുറവ് കാലം മുഖ്യമന്ത്രിയായിരുന്ന വനിതകളിൽ ഒന്നാം സ്ഥാനം ജാനകിക്ക് തന്നെയാണ്.
വേറെയും നേതാക്കൾ
55 മണിക്കൂർ മാത്രം പദവി വഹിച്ച കർണ്ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മഹരാഷ്ട്രയിൽ 80 മണിക്കൂർ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്, ബീഹാറിൽ സതീഷ് പ്രസാദ് സിംഗ്, ഹരിയാനയിലെ ഓം പ്രകാശ് ചൗട്ടാല, 52 ദിവസം ഡൽഹി മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് എന്നിവരെല്ലാം കുറഞ്ഞ കാലയളവ് മാത്രം ഭരണത്തിലിരുന്നവരാണ്. രാഷ്ട്രീയ സാഹചര്യങ്ങളും, നിയമപ്രശ്നങ്ങളുമായിരുന്നു പല സംസ്ഥാനങ്ങൾക്കും കാരണമായത്.