Goa Nightclub Fire: ഗോവ നിശാക്ലബ് തീപിടിത്തം; ജാമ്യാപേക്ഷയുമായി ലുത്ര സഹോദരങ്ങൾ, ഇന്ത്യയിൽ ഉടനെത്തിക്കും
Goa nightclub fire: ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ സസ്‌പെൻഡ് ചെയ്യുകയും അവ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി. ഗോവയിലെ ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടർത്തിയതെന്നാണ് അന്വേഷണ റിപ്പോർട്ട്.
ന്യൂഡൽഹി: ഗോവ നിശാ ക്ലബിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഒളിവിൽ പോയ ലൂത്ര സഹോദരന്മാരെ ഉടൻ ഇന്ത്യയിലെത്തിക്കും. ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ ഉടമകളായ സഹോദരന്മാരായ സൗരഭ് ലുത്രയെയും ഗൗരവ് ലുത്രയെയും തായ്‌ലൻഡിൽ നിന്ന് കസ്റ്റഡിയിലെടുത്തതായും ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ സസ്‌പെൻഡ് ചെയ്യുകയും അവ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി. ഗോവയിലെ ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടർത്തിയതെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഡിസംബര്‍ 6 അര്‍ദ്ധ രാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. അന്വേഷണത്തിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായി. ഇതോടെ ഉടമകളിലൊരാളെയും മാനേജരെയും മറ്റ് നാല് ജീവനക്കാരെയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രധാന ഉടമകളായ ഗൗരവ്, സൗരഭ് ലുത്ര എന്നിവര്‍ തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്.
ALSO READ: ഗോവയിലെ നൈറ്റ് ക്ലബ്ബില്‍ വന്‍ തീപിടുത്തം; 23 പേര്‍ കൊല്ലപ്പെട്ടു
തീപിടുത്തം നിയന്ത്രിക്കാനും അകത്ത് കുടുങ്ങിയ ആളുകളെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെ തന്നെ ലുത്ര സഹോദരന്മാർ തായ്‌ലൻഡിലേക്കുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തുടര്‍ന്ന് ഗോവ പോലീസ് സിബിഐയുടെ സഹായത്തോടെ ഇന്റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടസ് പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തായ്‌ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്ത്യയ്ക്കും തായ്‌ലൻഡിനും ഇടയിൽ 2015 മുതൽ പ്രാബല്യത്തിലുള്ള കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായി ഇരുവരെയും ഇന്ത്യയിലേക്കുന്നതാണ്.
അതേസമയം, ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാല് ആഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തിനാണ് അഭ്യർത്ഥിച്ചിട്ടുള്ളത്. കസ്റ്റഡി നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.