Gotmar fair: മധ്യപ്രദേശിൽ ഗോട്ട്മാർ മേള; ആചാരപ്രകാരമുള്ള കല്ലേറിൽ ആയിരത്തോളം പേർക്ക് പരിക്ക്
Goatmar Fair in Madhya Pradesh: ഈ ആചാരത്തിൽ പരിക്കുകൾ മാത്രമല്ല, മരണങ്ങളും സംഭവിച്ചിട്ടുണ്ട്. 1955 മുതൽ ഇതുവരെ 13 പേർ ഈ ആചാരത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്.
ഭോപ്പാൽ: മധ്യപ്രദേശിലെ പാണ്ഡുർണയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോട്ട്മാർ മേളയിൽ കല്ലേറിൽ ആയിരത്തോളം പേർക്ക് പരിക്ക്. ശനിയാഴ്ച ജാം നദിയുടെ തീരത്താണ് ഈ ആഘോഷം നടന്നത്. രണ്ട് ഗ്രാമങ്ങളിലെ ആളുകൾ തമ്മിൽ കല്ലെറിഞ്ഞ് പോരാടുന്നതാണ് ഈ ആചാരം.
പ്രണയിനിയെ രക്ഷിക്കാൻ നദി കടന്നുപോവുന്ന കാമുകന്റെ കഥയുമായി ബന്ധപ്പെട്ടാണ് ഈ മേള. ഈ കല്ലേറിൽ പരിക്കേറ്റ 1000 പേരിൽ നിലേഷ് ജന്റാവു, ജ്യോതിറാം ഉയ്കെ എന്നീ രണ്ട് പേരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിവർഷം നടക്കാറുള്ള മേള ആയതിനാൽത്തന്നെ ഇത്തവണയും പരിക്കുകൾ ഉണ്ടാകുമെന്ന് അധികൃതർക്ക് അറിയാമായിരുന്നു. അതിനാൽ, ആറ് താത്കാലിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും 58 ഡോക്ടർമാരെയും 200 മെഡിക്കൽ/ പാരാമെഡിക്കൽ ജീവനക്കാരെയും വിന്യസിക്കുകയും ചെയ്തു. കൂടാതെ, ജില്ലാ കളക്ടർ അജയ് ദിയോ ശർമ്മ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും 600-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു. എങ്കിലും മേളയിൽ കല്ലേറ് നടക്കുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗോട്ട്മാർ മേളയുടെ ഐതിഹ്യം
400 വർഷം പഴക്കമുള്ള ഐതിഹ്യമാണ് ഈ മേളയുടെ അടിസ്ഥാനം. പാണ്ഡുർണയിൽ നിന്നുള്ള ഒരു യുവാവും സാവർഗാവിൽ നിന്നുള്ള ഒരു യുവതിയും ഒളിച്ചോടാൻ ശ്രമിച്ചു. അവർ ജാം നദിയിലെത്തിയപ്പോൾ ഗ്രാമവാസികൾ കല്ലെറിഞ്ഞ് അവരെ തടയാൻ ശ്രമിച്ചു. ഈ കല്ലേറിൽ അവർ മരിച്ചു. പിന്നീട് ഇവരുടെ ഓർമ്മയ്ക്കായാണ് ഈ മേള ആരംഭിച്ചത്.
ഈ ആചാരത്തിന്റെ ഭാഗമായി സാവർഗാവിലെ താമസക്കാർ ഒരു പ്ലാശ് മരം മുറിച്ച് നദിയുടെ നടുവിൽ സ്ഥാപിക്കും. ഇത് ‘മകളെ’ പ്രതിനിധാനം ചെയ്യുന്നു. പാണ്ഡുർണയെ ‘ചെക്കന്റെ വീടായാണ്’ കാണുന്നത്. അവർ മരം പിടിച്ചെടുക്കാൻ കല്ലെറിയും. മരം തകരുന്നതുവരെ ഈ കല്ലേറ് തുടരും. ശേഷം, ഇരുവിഭാഗവും ഒരുമിച്ച് ദൈവങ്ങളെ ആരാധിക്കുന്നതോടെ ആചാരം അവസാനിക്കും.
ഈ ആചാരത്തിൽ പരിക്കുകൾ മാത്രമല്ല, മരണങ്ങളും സംഭവിച്ചിട്ടുണ്ട്. 1955 മുതൽ ഇതുവരെ 13 പേർ ഈ ആചാരത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്.