Hyderabad Fire Accident: ഹൈദരാബാദില്‍ വന്‍ ദുരന്തം; കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി മരണം
Massive Fire At Building Near Charminar: ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം എന്ന് സംശയിക്കുന്നു. രാവിലെ 6.30-ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീയണയ്ക്കാന്‍ 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി
ഹൈദരാബാദ്: ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം. തീപിടിത്തത്തില്‍ സ്ത്രീകളും ഏഴ് വയസുള്ള ഒരു പെണ്‍കുട്ടിയും അടക്കം 17 പേരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം എന്ന് സംശയിക്കുന്നു. രാവിലെ 6.30-ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീയണയ്ക്കാന്‍ 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവം ദുഃഖകരമാണെന്നും, ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍ പൊലീസ്, മുനിസിപ്പാലിറ്റി, അഗ്നിശമനസേന, വൈദ്യുതി വകുപ്പുകള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങൾക്ക് തുടക്കത്തിൽ മികച്ച ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് തന്നോട് പറഞ്ഞു. വരും ദിവസങ്ങളിൽ മികച്ച ടെക്‌നോളജി കൊണ്ടുവരണം. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുമായി സംസാരിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ദുരന്തത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രദേശത്ത് നിരവധി കടകളുണ്ട്. ചാര്‍മിനാറിന് തൊട്ടടുത്താണ് ഈ സ്ഥലം. പ്രദേശത്തെ കടകളില്‍ പലതും പഴക്കമേറിയതാണ്. മൃതദേഹങ്ങള്‍ ആശുപത്രികളിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.
അനുശോചിച്ച് പ്രധാനമന്ത്രി
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ദുഃഖം രേഖപ്പെടുത്തി. ആളുകള്‍ മരിച്ചതില്‍ പ്രധാനമന്ത്രി അനുശോചിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.