IIM Calcutta Assault Case: ഐഐഎമ്മിലെ ബോയ്സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായി; രണ്ടാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ
IIM Calcutta Student Assault Case: മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഐഐഎമ്മിലെത്തിയ യുവതിയെ പരിചയപ്പെട്ട ശേഷം യുവാവ് ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

പരമാനന്ദ് ടോപ്പാനുവാർ, ഐഐഎം കൽക്കട്ട ക്യാമ്പസ്
കൊൽക്കത്ത: കൊൽക്കത്ത ഐഐഎമ്മിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. കർണാടക സ്വദേശിയായ പരമാനന്ദ് ടോപ്പാനുവാറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന ആരോപണം രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവം.
മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഐഐഎമ്മിലെത്തിയ യുവതിയെ പരിചയപ്പെട്ട ശേഷം യുവാവ് ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിസിറ്റേഴ്സ് ബുക്കിൽ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചെങ്കിലും അത് അവഗണിച്ചുവെന്ന് വിദ്യാർത്ഥിനി പോലീസിൽ മൊഴി നൽകി. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിനിയെ യുവാവ് ഹോസ്റ്റലിനുള്ളിലെത്തിച്ചത്.
ഹോസ്റ്റലിനുള്ളിൽ വച്ച് വിദ്യാർത്ഥിനിക്ക് യുവാവ് പിസയും വെള്ളവും നൽകി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ വിദ്യാർത്ഥിനിയെ പരമാനന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ബോധം വന്നപ്പോൾ ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി സുഹൃത്തിനെ വിവരം അറിയിച്ചു. ബലാത്സംഗത്തിനും വിഷം നൽകി ആക്രമിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ നാല് പേർക്ക് കൂടി പങ്കുള്ളതായി പോലീസ് പറയുന്നു.
സുരക്ഷാ ജീവനക്കാരനേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘം ഹോസ്റ്റലിൽ നിന്ന് തെളിലുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊൽക്കത്തയിലെ ലോ കോളേജിൽ വച്ച് വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ നേതാവും മറ്റ് രണ്ട് പേരും ചേർന്ന് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. ഈ കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.