India-Bangladesh: മഞ്ഞുരുകുമോ ഗംഗയിൽ? അസ്വാരസ്യങ്ങൾക്കിടയിലും നദീജല കരാര്‍ പുതുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും
India and Bangladesh water pact: ഗംഗാ നദീജല കരാര്‍ പുതുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് ഇന്ത്യയും ബംഗ്ലാദേശും. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ ഹൈഡ്രോളജിക്കല്‍ പഠനങ്ങളും, സാങ്കേതിക വിലയിരുത്തലുകളും നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും ഗംഗാ നദീജല കരാര്‍ പുതുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് ഇന്ത്യയും ബംഗ്ലാദേശും. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ ഹൈഡ്രോളജിക്കല്‍ പഠനങ്ങളും, സാങ്കേതിക വിലയിരുത്തലുകളും നടത്തിവരികയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 1996 ഡിസംബറിലാണ് കരാറില്‍ ഒപ്പുവച്ചത്. 30 വര്‍ഷം പഴക്കമുള്ള കരാറിന്റെ കാലാവധി ഉടന്‍ അവസാനിക്കും.
പുതിയ കരാർ രൂപീകരിക്കുന്നതിന് മുൻപ് ജലലഭ്യത കുറഞ്ഞ നിലവിലെ പ്രീ മണ്‍സൂണ്‍ കാലയളവിലെ ജലപ്രവാഹത്തിന്റെ അളവ് രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ജനുവരി ആദ്യ വാരത്തിൽ രണ്ട് അംഗ എഞ്ചിനീയറിംഗ് സംഘം ബംഗ്ലാദേശിൽ പ്രാഥമിക സന്ദർശനം നടത്തിയിരുന്നു.
പശ്ചിമ ബംഗാളിലെ ഫറാക്ക അണക്കെട്ടിന് സമീപമുള്ള ഒരു സ്ഥലം സന്ദർശിച്ച് നാലംഗ ബംഗ്ലാദേശി പ്രതിനിധി സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നതായി ജൽ ശക്തി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: Terrorists Bunker: നൂഡിൽസും അരിയും തക്കാളിയും…; ഒളിവിൽ കഴിഞ്ഞ ഭീകരരുടെ ബങ്കർ തകർത്ത് സൈന്യം
കേന്ദ്ര ജല കമ്മീഷന്റെ നദീ മാനേജ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ബംഗ്ലാദേശിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ഹാർഡിംഗ് പാലം സന്ദർശിച്ചു. മെയ് 31 വരെ സാങ്കേതിക വിലയിരുത്തലുകള്‍ തുടരും. പുതിയ ഉടമ്പടിയുടെ രൂപരേഖകള്‍ നിര്‍ണയിക്കുന്നതില്‍ ഇത് നിര്‍ണായകമാണ്.
തിരിച്ചുവിളിച്ചു
അതേസമയം, ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ഹിതപരിശോധനയ്ക്കും മുന്നോടിയായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും ബംഗ്ലാദേശിലെ മറ്റ് മിഷനുകളിൽ നിന്നും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും ഇന്ത്യ തിരിച്ചുവിളിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, മുൻകരുതൽ എന്ന നിലയിലാണ് നടപടി. എന്നാൽ, ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും മറ്റ് കോൺസുലേറ്റുകളും പൂർണ്ണതോതിൽ പ്രവർത്തനം തുടരും.
2025 ഡിസംബർ 12-ന് ഷെരീഫ് ഉസ്മാൻ ഹാദി വെടിയേറ്റതിനെത്തുടർന്നാണ് ബംഗ്ലാദേശിൽ ഇന്ത്യൻ മിഷനുകൾക്ക് നേരെയുള്ള ഭീഷണി ശക്തമായത്. ഹാദിയെ വെടിവച്ചവർ ഇന്ത്യയിലേക്ക് കടന്നുവെന്ന അഭ്യൂഹങ്ങൾ പടർന്നതിന് തൊട്ടുപിന്നാലെയാണ് ഭീഷണികൾ ആരംഭിച്ചത്.