India: ‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ആരുടെയും അനുവാദം വേണ്ട’; ശക്തമായ മറുപടി നൽകി ഇന്ത്യ
Russian Oil Imports To India: ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്നും സർക്കാർ പറഞ്ഞു. റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് യുഎസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ തങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്നും സർക്കാർ പറഞ്ഞു. റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് യുഎസ് നൽകിയിരുന്നു. ഇതിന് പിന്നാലെ മോസ്കോയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയ്ക്ക് വാഷിംഗ്ടണിന്റെ അനുമതി വേണമെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതാണ് ഈ നിലപാട്. തങ്ങൾ ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയുടെ ആഭ്യന്തര തീരുമാനമാണെന്നും അതിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽ നിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്. 2026 ഏപ്രിൽ 3 വരെയാണ് ഇളവ് അനുവദിച്ചതെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.
റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണ്. ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം ഏകദേശം 1.0 മുതൽ 1.7 ദശലക്ഷം ബാരൽ വരെ റഷ്യൻ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. അതായത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 25-30% വരും.