Heatwave Alert: ഇനിയും ഉഷ്ണതരംഗം ശക്തമാകും, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജാഗ്രത വേണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം
Health Ministry Guidelines for heatwave management: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കിഴക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും തെക്കുകിഴക്കൻ ഉപദ്വീപിലും ഇത്തവണ ഉഷ്ണതരംഗം കടുക്കും. ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ തീരദേശ സംസ്ഥാനങ്ങൾ. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ന്യൂഡൽഹി: രാജ്യത്ത് ഇത്തവണ സാധാരണയേക്കാൾ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) മുന്നറിയിപ്പിനെത്തുടർന്ന് കനത്ത ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഉഷ്ണതരംഗം നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ‘ഹീറ്റ് സ്ട്രോക്ക് മാനേജ്‌മെന്റ് യൂണിറ്റുകൾ’ സജ്ജമാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ നിർദ്ദേശം നൽകി.
ഐഎംഡി മുന്നറിയിപ്പ്
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കിഴക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും തെക്കുകിഴക്കൻ ഉപദ്വീപിലും ഇത്തവണ ഉഷ്ണതരംഗം കടുക്കും. ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ തീരദേശ സംസ്ഥാനങ്ങൾ. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
സംസ്ഥാനങ്ങൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ
ഉഷ്ണതരംഗവും സൂര്യാതപവും മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹീറ്റ് സ്ട്രോക്ക് ബാധിച്ചവർക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുക. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ മാറ്റുന്നതിനായി ആംബുലൻസുകൾ പൂർണ്ണ സജ്ജമായിരിക്കണം. സൂര്യാതപ കേസുകൾ ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമിൽ (IHIP) തത്സമയം റിപ്പോർട്ട് ചെയ്യണം. ചൂടിനെക്കുറിച്ചുള്ള കാലാവസ്ഥാ വിവരങ്ങളും മുൻകരുതൽ നിർദ്ദേശങ്ങളും കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കണം.
Also Read – കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ, ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ
കടുത്ത വേനൽക്കാലത്ത് രോഗബാധയും മരണനിരക്കും കുറയ്ക്കാൻ മുൻകൂട്ടിയുള്ള ആസൂത്രണവും ഏകോപനവും അത്യാവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. അധികൃതർ തയ്യാറെടുപ്പുകൾ വിലയിരുത്തണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകി.
കേരളവും ചുട്ടുപൊള്ളുന്നു
കേരളത്തിലും വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. യഥാർത്ഥ താപനിലയേക്കാൾ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് പല ജില്ലകളിലും 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയത് വൻ ആരോഗ്യ ഭീഷണിയായി മാറുകയാണ്. പാലക്കാട് ജില്ലയെ കടുത്ത ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.
യഥാർത്ഥ താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേരുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്ന ചൂടിനെയാണ് ഹീറ്റ് ഇൻഡക്സ് എന്ന് പറയുന്നത്. കേരളത്തിലെ തീരദേശ ജില്ലകളിൽ ഉയർന്ന ഈർപ്പം ഉള്ളതിനാൽ, താപനില 37-39°C ആണെങ്കിൽ പോലും അനുഭവപ്പെടുന്ന ചൂട് 45°C-ന് മുകളിലാണ്. ഇത് വിയർപ്പ് ആവിയാകുന്നത് തടയുന്നതിനാൽ ശരീരം തണുപ്പിക്കാൻ കഴിയാതെ വരികയും സൂര്യാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പസിഫിക് സമുദ്രത്തിലെ താപനില വർധന ആഗോളതലത്തിൽ കാലാവസ്ഥയെ മാറ്റിമറിക്കുന്നത് കേരളത്തെയും ബാധിക്കുന്നു. ഇത് എൽനിനോ പ്രഭാവത്തിനു കാരണമാകുന്നു.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് പാലക്കാട്ടാണ്. നിലവിൽ 41.2°C ആണ് ജില്ലയിലെ ചൂട്. 2016-ലെ എൽനിനോ സമയത്ത് രേഖപ്പെടുത്തിയ 41.9°C എന്ന സർവ്വകാല റെക്കോർഡിന് തൊട്ടരികിലാണ് ഇപ്പോൾ പാലക്കാട്. തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിലും താപനില 40°C കടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
English Summary
As India prepares for an above-normal heatwave season from April to June 2026, the Union Health Ministry has issued an urgent directive to all States and Union Territories. Following warnings from the India Meteorological Department (IMD), the government has mandated the immediate setup of dedicated Heat Stroke Management Units in health facilities nationwide.
updating…