India Pakistan Conflict: വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം; പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് അയവില്ലാത്ത സംഘര്‍ഷം
Army maintaining strong vigil: പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി വിക്രം മിശ്രി വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ ലംഘനത്തിന് സൈന്യം ഉചിതമായ മറുപടി നല്‍കുന്നുവെന്നും, ഇത് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അത് ലംഘിച്ച പാക് നിലപാട് പാകിസ്ഥാനെ എന്തുകൊണ്ട് ഇന്ത്യ തെമ്മാടി രാഷ്ട്രമെന്ന് വിളിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സൈന്യം ജാഗ്രതയിലാണ്. ഇരുരാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഉച്ചകഴിഞ്ഞ് 3.35ന് പാകിസ്ഥാന്‍ ഡിജിഎംഒയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അത് സ്ഥിരീകരിച്ചു.
പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വെടിവയ്പ് നിലവില്‍ വന്നതായി വിശദീകരിച്ചു. എന്നാല്‍ അമേരിക്കയുടെ ഇടപെടലാണ് വെടിനിര്‍ത്തലിന് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളി. മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയെന്ന് കരുതുമ്പോഴാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ വീണ്ടും പ്രകോപനത്തിന് തുടക്കമിട്ടത്.




ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയായിരുന്നു പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിന്റെ ആദ്യ സൂചനകള്‍ നല്‍കിയത്. ‘വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്നും, ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടുവെന്നു’മായിരുന്നു രാത്രി 8.53ന് അദ്ദേഹം പങ്കുവച്ച ട്വീറ്റ്. തൊട്ടുപിന്നാലെ അദ്ദേഹം വീഡിയോ സഹിതം മറ്റൊരു ട്വീറ്റും പങ്കുവച്ചു. ‘ഇത് വെടിനിര്‍ത്തല്‍ അല്ലെന്നും, ശ്രീനഗറില്‍ എയര്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തുറന്നു’വെന്നും അദ്ദേഹം 9.10ന് പങ്കുവച്ച ട്വീറ്റില്‍ കുറിച്ചു.
This is no ceasefire. The air defence units in the middle of Srinagar just opened up. pic.twitter.com/HjRh2V3iNW
— Omar Abdullah (@OmarAbdullah) May 10, 2025
രാത്രി 11 മണിയോടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി വിക്രം മിശ്രി വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ ലംഘനത്തിന് സൈന്യം ഉചിതമായ മറുപടി നല്‍കുന്നുവെന്നും, ഇത് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Read Also: Pakistan Ceasefire Violation: വെടിനിർത്തൽ ധാരണ, പിന്നാലെ പ്രകോപനം; പാകിസ്ഥാനെ വിശ്വസിക്കാമോ?
ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. സായുധ സേന ശക്തമായ ജാഗ്രത പുലർത്തുന്നുണ്ട്. അതിർത്തിയിലും നിയന്ത്രണ രേഖയിലും ആവർത്തിച്ചുള്ള ലംഘനങ്ങളെ ശക്തമായി നേരിടാൻ അവർക്ക് നിർദ്ദേശം നൽകിയെന്നും മിശ്രി വ്യക്തമാക്കി.