India Pakistan Conflict: ആ ‘വീരവാദ’ങ്ങളെല്ലാം തെറ്റ്; പാകിസ്ഥാന്റെ പൊള്ളത്തരങ്ങളെല്ലാം ഓരോന്നായി പൊളിച്ചടുക്കി ഇന്ത്യ
MEA and MOD joint press briefing updates: എസ്-400 സംവിധാനം നശിപ്പിച്ചതായും സൂറത്തിലെയും സിർസയിലെയും വ്യോമതാവളങ്ങൾ നശിപ്പിച്ചതായും അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാൻ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമിക സിങും വിശദീകരിച്ചു

ഇന്ത്യയിലെ വിവിധ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനുകള്‍ തകര്‍ത്തെന്ന പാക് വാദങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറിയുടെയും, സൈനിക ഉദ്യോഗസ്ഥരുടെയും വാര്‍ത്താസമ്മേളനം. ഉദംപൂർ, പത്താൻകോട്ട്, ആദംപൂർ, ബതിന്ദ, സിർസ, സൂറത്ത്ഗഡ് എന്നിവിടങ്ങളിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനുകള്‍ തകര്‍ത്തെന്നായിരുന്നു പാകിസ്ഥാന്റെ നുണപ്രചാരണം. പാക് മാധ്യമങ്ങളും ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. എന്നാല്‍ സാധാരണനിലയില്‍ ഈ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാന്റെ പൊള്ളത്തരം പുറത്തെത്തിച്ചത്. ഇന്ത്യയുടെ എസ്-400 മിസൈൽ തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.മിസ്രി വ്യക്തമാക്കി. മുന്‍ വാര്‍ത്താ സമ്മേളനങ്ങളിലെ പോലെ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആക്രമണം നടത്തുന്നുവെന്ന വ്യാജപ്രചാരണവും പാകിസ്ഥാന്‍ നടത്തുന്നുണ്ട്. ഇത് പരിഹാസ്യം ആണെന്നും, ഒന്നര വർഷത്തിനിടെ പലതവണ അഫ്ഗാനിസ്ഥാനിലെ സിവിലിയൻ ജനതയെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ രാജ്യം ഏതാണെന്ന് അഫ്ഗാൻ ജനതയെ ഓർമ്മിപ്പിക്കേണ്ടതില്ലെന്ന് വിക്രം മിസ്രി തുറന്നടിച്ചു.
ഇന്ത്യൻ എസ്-400 സംവിധാനം നശിപ്പിച്ചതായും സൂറത്തിലെയും സിർസയിലെയും വ്യോമതാവളങ്ങൾ നശിപ്പിച്ചതായും അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാൻ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമിക സിങും വിശദീകരിച്ചു. പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണ്. സിവിലിയന്‍ കേന്ദ്രങ്ങളും അവര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.




പാകിസ്ഥാന്‍ എങ്ങനെയാണ് സകല മര്യാദകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതെന്നും വിശദീകരിച്ചു. പാക്കിസ്ഥാൻ അന്താരാഷ്ട്ര വ്യോമാതിർത്തി ദുരുപയോഗം ചെയ്തു. ലാഹോറിൽ നിന്ന് പറന്നുയരുന്ന സിവിലിയൻ വിമാനങ്ങളുടെ മറവിൽ പാകിസ്ഥാൻ അന്താരാഷ്ട്ര വ്യോമ പാതകൾ ദുരുപയോഗം ചെയ്തത് ആശങ്കാജനകമാണ്.
ശ്രീനഗർ, അവന്തിപൂർ, ഉദംപൂർ എന്നീ മൂന്ന് ജമ്മു കശ്മീർ പ്രദേശങ്ങളിലെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങള്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. പഞ്ചാബ് വ്യോമതാവളവും പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. പാകിസ്ഥാന്റെ നടപടികളാണ് സംഘർഷം രൂക്ഷമാക്കിയത്. പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യ ശക്തമായ മറുപടി നല്‍കിയെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഇന്ത്യയുടെ തിരിച്ചടി
പാക് പ്രകോപനത്തിന് ഇന്ത്യ നല്‍കിയത് ശക്തമായ തിരിച്ചടി. ടെക്‌നിക്കല്‍ ഇൻസ്റ്റാളേഷനുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധ സ്റ്റോർ എന്നിവ ലക്ഷ്യമിട്ടു. റാഫിഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലെ പാകിസ്ഥാൻ സൈനിക താവളങ്ങൾ ഇന്ത്യ ലക്ഷ്യമിട്ടു. പസ്രൂരിലെ റഡാർ സൈറ്റും സിയാൽകോട്ടിലെ വ്യോമയാന താവളവും ആക്രമിച്ചു.