India Pakistan Conflict: രാത്രിയുടെ മറവില്‍ വീണ്ടും പാക് പ്രകോപനം; ഡല്‍ഹിയും ലക്ഷ്യമിട്ടു? കടന്നുപോയ മണിക്കൂറുകളില്‍ സംഭവിച്ചത്
India Pakistan Tension latest updates: പാകിസ്ഥാന്‍ ഡല്‍ഹിയും ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാൻ ഫത്താ-II ദീർഘദൂര മിസൈൽ തൊടുത്തുവെങ്കിലും ഹരിയാനയിലെ സിർസയിൽ ഇന്ത്യ അത് പ്രതിരോധിച്ചു. 'ഓപ്പറേഷൻ ബനിയൻ ഉൽ മർസൂസ്' എന്ന് പേരിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്

വ്യാഴാഴ്ച രാത്രിക്ക് സമാനമായ സംഭവങ്ങളാണ് വെള്ളിയാഴ്ച രാത്രിയും അരങ്ങേറിയത്. സകല മര്യാദകളും ലംഘിക്കുന്ന തരത്തില്‍ ഇത്തവണയും രാത്രിയുടെ മറവില്‍ പാകിസ്ഥാന്‍ പ്രകോപനം ആവര്‍ത്തിച്ചു. രാത്രി 8.30ഓടെ ജമ്മു കശ്മീരിലാണ് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ജമ്മുവിന് പുറത്തേക്ക് മറ്റ് സ്ഥലങ്ങളിലേക്കും പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ പതിവുപോലെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിന് മുന്നില്‍ പാക് ശ്രമങ്ങളെല്ലാം പാളി. ഇന്നലെ രാത്രി 26 സ്ഥലങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇന്ത്യ ശക്തമായ തിരിച്ചടിയും നല്‍കി. നിയന്ത്രണരേഖയിൽ പലയിടത്തും പുലര്‍ച്ചെയും വെടിവയ്പ് തുടര്‍ന്നു.
ശ്രീനഗറില്‍ രണ്ട് പാക് വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് പാക് വ്യോമത്താവളങ്ങള്‍ ഇന്ത്യ അക്രമിച്ചു. യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖത്തേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
പാകിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍
ശനിയാഴ്ച പുലർച്ചെ പാകിസ്ഥാനിലെ നിരവധി വ്യോമതാവളങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് പാക് സൈന്യം സ്ഥിരീകരിച്ചു.




ചക്‌വാൾ നഗരത്തിലെ മുരിദ് വ്യോമതാവളവും ജാങ് ജില്ലയിലെ റാഫിഖി വ്യോമതാവളവും ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഫിറോസ്പൂരിൽ ഡ്രോണ്‍ ആക്രമണം
പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസ മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഫിറോസ്പൂർ എസ്എസ്പി ഭൂപീന്ദർ സിംഗ് സിദ്ധു പറഞ്ഞു. ഇന്ത്യ തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെങ്കില്‍, പാകിസ്ഥാന്‍ ജനവാസ മേഖലയിലാണ് ആക്രമണം നടത്തുന്നത്. സകല മര്യാദകളും കാറ്റില്‍ പറത്തിയാണ് പാകിസ്ഥാന്റെ പ്രകോപനം. എന്നാല്‍ പാകിസ്ഥാന്‍ പല ആക്രമണശ്രമങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
പാകിസ്ഥാന്‍ ഡല്‍ഹിയും ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാൻ ഫത്താ-II ദീർഘദൂര മിസൈൽ തൊടുത്തുവെങ്കിലും ഹരിയാനയിലെ സിർസയിൽ ഇന്ത്യ അത് പ്രതിരോധിച്ചുവെന്നാണ് വിവരം. ‘ഓപ്പറേഷൻ ബനിയൻ ഉൽ മർസൂസ്’ എന്ന് പേരിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ഇന്ത്യന്‍ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ലെങ്കിലും ‘ഇളകാത്ത മതില്‍’ എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനം 10ന്
പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 10ന് നടക്കും. 5.45ന് നടക്കേണ്ടിയിരുന്ന സൈന്യത്തിന്റെ വാര്‍ത്താ സമ്മേളനം 10 മണിയിലേക്ക് മാറ്റുകയായിരുന്നു. വിദേശകാര്യ, പ്രതിരോധ മന്ത്രിമാരാകും വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും സൂചനയുണ്ട്. ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.