India Pakistan Tensions: ഇന്ത്യ ലക്ഷ്യമിട്ട മൂന്ന് പാക് വ്യോമസേന താവളങ്ങൾ; ഈ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണമെന്ത്?
Pak Air Force Bases Attacked: റാഫിഖി, മുരീദ്, ചക്ലാല എന്നിവിടങ്ങളിലെ പാകിസ്താൻ വ്യോമസേനാ താവളങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാൽ ഈ തിരഞ്ഞെടുപ്പിന് പിന്നിലും വ്യക്തമായ പദ്ധതികളുണ്ട്.

മൂന്ന് പാക് വ്യോമസേന താവളങ്ങളെ തകർത്തുകൊണ്ടാണ് ഇന്ത്യയ്ക്ക് നേരെയുള്ള പാകിസ്താന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് രാജ്യം തിരിച്ചടി നൽകിയത്. റാഫിഖി, മുരീദ്, ചക്ലാല എന്നിവിടങ്ങളിലെ പാകിസ്താൻ വ്യോമസേനാ താവളങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാൽ ഈ തിരഞ്ഞെടുപ്പിന് പിന്നിലും വ്യക്തമായ പദ്ധതികളുണ്ട്. ശ്രദ്ധാപൂർവ്വമാണ് രാജ്യം ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തത്.
ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് വ്യോമാക്രമണം നടത്താനുള്ള പാകിസ്താന്റെ കഴിവ് ദുർബലപ്പെടുത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വ്യോമസേനാ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം പാകിസ്താന്റെ വ്യോമ നിരീക്ഷണ, ദീർഘദൂര ആക്രമണ ശേഷികളെ സാരമായി ബാധിക്കും.
പാകിസ്താൻ എയർഫോഴ്സ് ബേസ്, നൂർ ഖാൻ
മുമ്പ് ചക്ലാല എന്നറിയപ്പെട്ടിരുന്ന നൂർ ഖാൻ വ്യോമതാവളം റാവൽപിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. പാകിസ്താൻ വ്യോമയാനത്തിന്റെ നാഡീകേന്ദ്രമായ ഈ വ്യോമതാവളം എയർ മൊബിലിറ്റി കമാൻഡിന്റെ ആസ്ഥാനമായും പ്രവർത്തിക്കുന്നു.
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പാകിസ്താൻ നടത്തിയ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ നൂർ ഖാൻ വ്യോമതാവളം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ALSO READ: മോഹന്‍ലാലും യുദ്ധക്കളത്തിലേക്കോ? എന്താണ് ടെറിട്ടോറിയല്‍ ആര്‍മി
പാകിസ്ഥാൻ എയർഫോഴ്സ് ബേസ്, റഫീഖി
പഞ്ചാബ് പ്രവിശ്യയിലാണ് ഈ പാകിസ്താൻ വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്നത്. മിറാഷ്, ജെഎഫ്-17 വിമാനങ്ങളുടെ നൂതന യുദ്ധവിമാന സ്ക്വാഡ്രണുകളുടെ ആസ്ഥാനമാണിത്, പഞ്ചാബിലെയും കശ്മീരിലെയും ദൗത്യങ്ങൾക്കുള്ള പരിശീലന കേന്ദ്രമായും ഇത് പ്രവർത്തിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ വ്യോമാക്രമണങ്ങളിൽ റഫീഖി വ്യോമതാവളവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ പാകിസ്താന്റെ ആക്രമണ ശേഷിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വ്യോമതാവളം ഇന്ത്യ ലക്ഷ്യമിട്ടത്.
പാകിസ്ഥാൻ എയർഫോഴ്സ് ബേസ്, മുരിദ്
പാകിസ്താന്റെ ഡ്രോൺ പ്രവർത്തനങ്ങളുടെ ആസ്ഥാനം പാകിസ്താനിലെ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന മുരിദ് വ്യോമതാവളമാണ്. പാകിസ്താന്റെ സ്വദേശ ഡ്രോൺ ഷാപർ-1, തുർക്കി നിർമ്മിത ബെയ്‌രക്തർ ടിബി2, അകിൻസി എന്നിവ ഈ വ്യോമതാവളത്തിൽ പ്രവർത്തിക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ, പാകിസ്താൻ നൂറുകണക്കിന് ഡ്രോണുകളാണ് ഇന്ത്യയിലേക്ക് അയച്ചത്. 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താന്റെ വ്യോമാക്രമണങ്ങൾ. ഇന്ത്യൻ സായുധ സേന സജ്ജമാണെന്നും എല്ലാ ശത്രുതാപരമായ നടപടികളെയും ഫലപ്രദമായി ചെറുത്തിട്ടുണ്ടെന്നും ഇന്നത്തെ ബ്രീഫിംഗിൽ വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു.